'മുസ്‌ലിംകള്‍ക്ക് നിരവധി രാജ്യങ്ങള്‍, ഹിന്ദുക്കള്‍ക്ക് ഒരൊറ്റ രാജ്യം പോലുമില്ല' പൗരത്വ ഭേദഗതി നിയമത്തില്‍ നിതിന്‍ ഗഡ്കരി

ലോകത്ത് മുസ്‌ലിംകള്‍ക്കായി നിരവധി രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

Update: 2019-12-18 12:36 GMT

ന്യൂഡല്‍ഹി: വിവാദ പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് മന്ത്രി നിതിന്‍ ഗഡ്കരി. ലോകത്ത് മുസ്‌ലിംകള്‍ക്കായി നിരവധി രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ല. മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യംപോലും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്‌ലിം രാജ്യങ്ങളുണ്ടെന്നും ഗഡ്കരി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഒരു മുസ്ലിം പൗരനും തങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ സര്‍ക്കാര്‍ വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണെന്നും ഗഡ്കരി ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ പൗരത്വ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News