പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്ത ഏഴ് യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തി
പത്ഥല്‍ഗഡി സമരം ശക്തിപ്പെടുത്തുന്നതിനായി ഞായറാഴ്ച ഗുജ്രി ബ്ലോക്കില്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍ സമരം ശക്തിപ്പെടുത്തേണ്ടെന്ന് ഒരുവിഭാഗം വാദിച്ചതോടെ കൈയാങ്കളിയായി.
ജംഷഡ്പുര്‍: ജാര്‍ഖണ്ഡില്‍ പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്ത ഏഴ് മുര്‍മു ക്രിസ്ത്യന്‍ യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തിനുള്ളിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗ്രാമസഭകള്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം സ്വയം ഭരണം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭമാണ് പത്ഥല്‍ഗഡി സമരം.
യുവാക്കളുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചു. സംഘര്‍ഷമുണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
പത്ഥല്‍ഗഡി സമരാനുകൂലികള്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 24നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടുന്നതായാണ് റിപോർട്ട്. പത്ഥല്‍ഗഡി സമരം ശക്തിപ്പെടുത്തുന്നതിനായി ഞായറാഴ്ച ഗുജ്രി ബ്ലോക്കില്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍ സമരം ശക്തിപ്പെടുത്തേണ്ടെന്ന് ഒരുവിഭാഗം വാദിച്ചതോടെ കൈയാങ്കളിയായി. എതിര്‍ത്തവരില്‍ ഏഴ് പേരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.