പ്രവാസി വ്യവസായിയുടെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കും ഇവിടെ പുല്ലുവിലയാണ്. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണകൂടം തയ്യാറാവുന്നില്ലെങ്കില്‍ ആ ദൗത്യം ജനങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുമെന്നും എ സി ജലാലുദ്ധീന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2019-06-24 05:40 GMT

കണ്ണൂര്‍: കണ്‍വെന്‍ഷന്‍ സെന്ററിന് നിയമാനുസൃത പെര്‍മിറ്റ് നല്‍കാത്ത ആന്തൂര്‍ നഗരസഭയുടെ നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ ആവശ്യപ്പെട്ടു.

സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്ത നടപടി അപര്യാപ്തമാണ്. അവര്‍ കുറ്റക്കാരാണെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യണം. നഗരസഭ അധ്യക്ഷയുടെ പങ്കാളിത്തത്തെ കുറിച്ചും സത്യ സന്ധമായ അന്വേഷണം വേണം. ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടു രാജാക്കന്മാരെ പോലെയാണ് പെരുമാറുന്നത്.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആന്തൂരിലേത്. ഓരോ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ നെട്ടോട്ടം ഓടിക്കുകയാണ് ഇക്കൂട്ടര്‍. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കും ഇവിടെ പുല്ലുവിലയാണ്. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണകൂടം തയ്യാറാവുന്നില്ലെങ്കില്‍ ആ ദൗത്യം ജനങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുമെന്നും എ സി ജലാലുദ്ധീന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സാജന്റെ കുടുംബത്തെ എ സി ജലാലുദ്ധീന്‍, ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ല ട്രഷറര്‍ എ ഫൈസല്‍, എസ് ഡി ടി യു ജില്ല സെക്രട്ടറി നവാസ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് എസ് പി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

Tags: