കര്‍ഷക പ്രക്ഷോഭം: ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കുമെന്ന് എസ് ഡിപിഐ

Update: 2021-10-12 16:49 GMT

തിരുവനന്തപുരം: യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഈ മാസം 18 ന് നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം വന്‍ വിജയമാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 15ന് ദസറ ദിനത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനും 18ന് ട്രെയിന്‍ തടയാനുമാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ സമരങ്ങളും വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. കേന്ദ്രമന്ത്രിയുടെ പിന്‍ബലത്തിലാണ് ആശിഷ് മിശ്ര കര്‍ഷക കൂട്ടക്കുരുതി നടത്തിയത്. അജയ് മിശ്ര കേന്ദ്രമന്ത്രി പദവിയിലിരിക്കേ മകന്‍ പ്രതിയായ കേസന്വേഷണം സ്വതന്ത്രവും സത്യസന്ധവുമായി നടക്കുമെന്നു വിശ്വസിക്കാനാവില്ല. രാജ്യത്തെ തകര്‍ക്കുന്ന ഫാഷിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയേറ്റംഗം പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജോണ്‍സണ്‍ കണ്ടച്ചിറ, പി ജമീല, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങള്‍ സംസാരിച്ചു.

Tags:    

Similar News