പിഎസ് സി റാങ്ക് അട്ടിമറിച്ച് കരാര്‍ നിയമനം: ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2022-11-09 11:19 GMT


തിരുവനന്തപുരം: പിഎസ് സി റാങ്ക് പട്ടിക അട്ടിമറിച്ച് ആരോഗ്യമേഖലയില്‍ കരാര്‍ നിയമനം നടത്താനുള്ള ഇടതു മന്ത്രിസഭാ തീരുമാനം ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാനത്തെ 505 ഗ്രാമപ്പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II താല്‍ക്കാലിക തസ്തിക അനുവദിക്കുകയും ഈ തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുമുള്ള തീരുമാനം പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാനുള്ള ആസൂത്രിത നീക്കമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II നിയമനം കാത്തിരിക്കുന്ന നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പിഎസ് സി റാങ്ക് പട്ടിയകയിലുണ്ട്. കരാര്‍ നിയമനം നീണ്ടു പോയാല്‍ ഈ പട്ടിക തന്നെ റദ്ദാകാനും ഉദ്യോഗാര്‍ഥികളുടെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴാനും ഇടയാകും. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് പട്ടികയില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഒഴിവുള്ള തസ്തികകളിലേക്ക് നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മേയര്‍ നല്‍കിയെന്ന പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ കോഴിക്കോട് നഗരസഭയിലും വഴിവിട്ട നിയമനം നടന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഉദ്യോഗാര്‍ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് യുവാക്കളുടെ സ്വപ്‌നം തകര്‍ക്കാനുള്ള തീരുമാനം കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഉദ്യോഗാര്‍ഥികളുടെ ജീവിതം തകര്‍ക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II താല്‍ക്കാലിക തസ്തിക അനുവദിച്ച തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു. 




Tags:    

Similar News