ബാലുശ്ശേരിയില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമം: അജ്മല്‍ ഇസ്മായീല്‍

അധ:സ്ഥിത ജനവിഭാഗങ്ങളുടെ കൈയില്‍ ആയുധം നല്‍കി സാമൂഹിക സംഘര്‍ഷം സൃഷ്ടിച്ച് വളരാന്‍ ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ ശ്രമിക്കുന്ന അതേ രീതിയാണ് സിപിഎം ഇവിടെ അനുവര്‍ത്തിച്ചത്. ഇരുളിന്റെ മറവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും തകര്‍ത്ത് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു സിപിഎം ശ്രമം

Update: 2022-06-25 08:07 GMT

കൊച്ചി: ബാലുശ്ശേരിയില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ കൈയില്‍ ആയുധം നല്‍കി സാമൂഹിക സംഘര്‍ഷം സൃഷ്ടിച്ച് വളരാന്‍ ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ ശ്രമിക്കുന്ന അതേ രീതിയാണ് സിപിഎം ഇവിടെ അനുവര്‍ത്തിച്ചത്. കേരളത്തില്‍ ഇതു പുതിയ സംഭവമല്ല. കാലങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന രീതിയാണിത്. ഇരുളിന്റെ മറവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും തകര്‍ത്ത് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു സിപിഎം ശ്രമമെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.

2006 ല്‍ തലശ്ശേരിയില്‍ ഫസല്‍ എന്ന എന്‍ഡിഎഫ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി രക്തം പുരണ്ട തൂവാല ആര്‍എസ്എസ് പ്രവര്‍ത്തന്റെ വീടിനു സമീപം കൊണ്ടുപോയിട്ട് വര്‍ഗീയ കലാപത്തിന് നടത്താനായിരുന്നു സിപിഎം ശ്രമം. കൊലപാതകത്തിനു ശേഷം സിപിഎം നേതാക്കളും പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനം നടത്തി ആര്‍എസ്എസ്സിനെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു. പിന്നീട് തുടരന്വേഷണത്തില്‍ പ്രതികളായ സിപിഎം നേതാക്കള്‍ പിടിയിലാവുകയായിരുന്നു. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാനുപയോഗിച്ച ഇന്നോവ കാറില്‍ മാഷാ അല്ലാഹ് എന്ന സ്റ്റിക്കര്‍ പതിച്ചതും ഇതിന്റെ ഭാഗമാണ്. കൊലപാതകത്തിനു ശേഷം സിപിഎം ജിഹ്വയായ കൈരളി ചാനലില്‍ സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നുവെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ മോദിയുടെ ചിത്രമുള്ള ഫഌക്‌സ് തകര്‍ത്ത് മദ്‌റസ്സയില്‍ കൊണ്ടുപോയിട്ടു. കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങിയിരിക്കുകയാണ്. ആശയപരമായി നേരിടാന്‍ പ്രാപ്തിയില്ലാതെ വരുമ്പോള്‍ ഇതര പ്രസ്ഥാനങ്ങള്‍ക്കെതിരേ തീവ്രവാദത്തിന്റെ ചാപ്പകുത്തി രംഗത്തുവരുന്നതും സിപിഎമ്മിന്റെ രീതിയാണ്. ബാലുശ്ശേരിയില്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ എസ്ഡിപിഐക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയായിരുന്നു സിപിഎം. ഇത്തരം പ്രചാരണങ്ങളില്‍ മാധ്യമങ്ങളും പെട്ടുപോകുന്നത് ഖേദകരമാണ്. ആര്‍എസ്എസ്സുമായി ചേര്‍ന്നു പോലും സിപിഎം സംസ്ഥാനത്ത് ഇത്തരം കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ആുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിക്കപ്പെടുന്ന കേസുകളില്‍ തുടരന്വേഷണം നടക്കാത്തതും ഇതിന്റെ ഭാഗമാണെന്ന് ആശങ്കപ്പെടേണ്ടതുണ്ടെന്നും അജ്മല്‍ ഇസ്മായീല്‍ കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Similar News