കശ്മീരില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം: എസ്.ഡി.പി.ഐ അപലപിച്ചു; സുരക്ഷാ വീഴ്ച അന്വേഷിക്കണം

ഭാവിയില്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ അന്വേഷണവും പരിഹാരനടപടികളും ഉണ്ടാവണം. ശക്തവും സത്വരവുമായ സൈനീക നീക്കത്തിലൂടെയും ബന്ധപ്പെട്ട കക്ഷികളുമായുള്ള ചര്‍ച്ചയിലൂടെയും രാഷ്ട്രീയ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

Update: 2019-02-15 10:44 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ പുല്‍വാമയിലെ അവന്തിപ്പൊറയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അപലപിച്ചു. സൈനികരുടെ മരണവാര്‍ത്ത ഹൃദയഭേദകമാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഫൈസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അസാനിപ്പിക്കുന്നതിന് നമ്മുടെ സൈന്യത്തിന്റെ സര്‍വ ശക്തിയുമുപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദാരുണമായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടുണ്ട്. അവധി കഴിഞ്ഞെത്തിയ 2500 സിആര്‍പിഎഫ് ജവാന്‍മാരെ 78 സൈനീകവാഹനങ്ങളിലാക്കി കൂട്ടത്തോടെ കൊണ്ടുപോയപ്പോള്‍ എന്തുകൊണ്ട് ആവശ്യമായ സുരക്ഷ നല്‍കിയില്ല. ചെക്ക്‌പോസ്റ്റുകളിലും ദേശീയപാതയിലും ആവശ്യമായ സുരക്ഷാ പരിശോധന നടത്താതിരുന്നതെന്തുകൊണ്ടാണ്. അക്രമി ഉപയോഗിച്ച സ്‌കോര്‍പിയോ വാഹനത്തെ എങ്ങനെ പരിശോധനകള്‍ ഇല്ലാതെ കയറ്റിവിട്ടു. ഐബി, റോ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ആക്രമണം മുന്‍കൂട്ടി കണ്ടെത്താനാവാതിരുന്നതെന്തുകൊണ്ടാണ്. സുരക്ഷാ വീഴ്ചയാണ് ഈ ദാരുണ സംഭവത്തിന് കാരണമാക്കിയതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ വ്യക്തമാക്കിയിരിക്കുന്നു.

താഴ് വരയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് രാഷ്ട്രീയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട പാനലിന് എന്തുസംഭവിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണമെന്നും ഫൈസി ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ അന്വേഷണവും പരിഹാരനടപടികളും ഉണ്ടാവണം. കശ്മീരിലെ നിലയ്ക്കാത്ത പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാവണം. ശക്തവും സത്വരവുമായ സൈനീക നീക്കത്തിലൂടെയും ബന്ധപ്പെട്ട കക്ഷികളുമായുള്ള ചര്‍ച്ചയിലൂടെയും രാഷ്ട്രീയ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫൈസി ആവശ്യപ്പെട്ടു.




Tags:    

Similar News