ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയം പൊളിച്ച നടപടി അപലപനീയം: എസ്ഡിപിഐ

Update: 2021-07-14 10:03 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ചട്ടര്‍പൂരിലെ ക്രൈസ്തവ ദേവാലയം പൊളിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായി എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. ഡല്‍ഹി വികസന അതോറിറ്റിയുടെ ഈ നടപടി ക്രൈസ്തവ സമൂഹത്തിനെതിരായ വംശീയ അതിക്രമവും വിവേചനവുമാണ്.

കഴിഞ്ഞ 14 വര്‍ഷമായി നിലനില്‍ക്കുന്ന ദേവാലയം പൊളിച്ചു നീക്കുന്നതിന് ചര്‍ച്ച് കൗണ്‍സിലിന് ഡിഡിഎ നോട്ടീസ് നല്‍കുകയോ സ്ഥലം വിട്ടുനല്‍കാന്‍ സമയം അനുവദിക്കുകയോ ചെയ്തിട്ടില്ല. നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന ഡിഡിഎ അധികൃതരുടെ അവകാശവാദം സംശയാസ്പദമാണ്. എന്‍എച്ച്ആര്‍സിയുടെ (ദേശീയ മനുഷ്യാവകാശ കമ്മീഷന്‍) കീഴിലുള്ള റിലീജ്യസ് കമ്മിറ്റിയുടെ പരിധിയിലുള്ള ഭൂമി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെ ദേവാലയം ഡിഡിഎ അധികൃതര്‍ പൊളിച്ചുമാറ്റിയത് പ്രതിഷേധാര്‍ഹമാണ്. ദേവാലയത്തിനുള്ളിലുണ്ടായിരുന്ന പവിത്രമായ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ പോലും ചര്‍ച്ച് കൗണ്‍സില്‍ അംഗങ്ങളെ ഡിഡിഎ ഉദ്യോഗസ്ഥര്‍ അനുവദിച്ചിട്ടില്ലെന്നതും വേദനാജനകമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഈ ധിക്കാരപരമായ നടപടി അവരുടെ അസഹിഷ്ണുതയും സമൂഹത്തോടുള്ള അനാദരവും വ്യക്തമാക്കുന്നു.

നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയാടിത്തറയില്‍ കെട്ടിയുറപ്പിക്കപ്പെട്ട സാമൂഹിക വ്യവസ്ഥിതിയാണ് രാജ്യത്തിന്റെ ശക്തി. രാജ്യത്തെ നിയമവ്യവസ്ഥിതി, നടപടിക്രമങ്ങള്‍, ഭരണഘടന, മനുഷ്യാവകാശം തുടങ്ങിയവ വിവേചനമില്ലാതെ എല്ലാ സമുദായങ്ങള്‍ക്കും തുല്യമായി വിനിയോഗിക്കപ്പെടണം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഏത് വിവേചനവും സമൂഹത്തില്‍ അവിശ്വാസം, നിരാശ, അരക്ഷിതാവസ്ഥ എന്നിവ സൃഷ്ടിക്കും. സമൂഹത്തില്‍ വിദ്വേഷവും സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു.

Tags:    

Similar News