പാലത്തായി; ജയരാജന്റെ ജല്‍പ്പനം പിടിക്കപ്പെട്ട കള്ളന്റെ ആദര്‍ശ പ്രസംഗം: എസ്ഡിപിഐ

സംഘപരിവാരവും സിപിഎമ്മും ചേര്‍ന്ന് നടത്തിയ നാടകം പകല്‍ പോലെ വ്യക്തമായപ്പോള്‍ അതിന്റെ ജാള്യത മറയ്ക്കാന്‍ ജയരാജന്‍ കാണിക്കുന്ന അതിസാമര്‍ത്ഥ്യം പരിഹാസ്യമാണ്.

Update: 2020-07-24 14:27 GMT

കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാരും പോലിസും നടത്തിയ ഗൂഢശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാല്‍ കേസ് അട്ടിമറിക്കാന്‍ എസ്ഡിപിഐ ശ്രമിച്ചെന്ന സിപിഎം നേതാവ് പി ജയരാജന്റെ ജല്‍പ്പനങ്ങള്‍ ജനം പുച്ഛിച്ചു തള്ളുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.

ജയരാജന്റേത് പിടിക്കപ്പെട്ട കള്ളന്റെ ആദര്‍ശ പ്രസംഗമായെ ജനങ്ങള്‍ കാണു. കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഇടപെടല്‍ ജനങ്ങള്‍ക്ക് വ്യക്തമായി എന്ന ബോധ്യമാണ് ജയരാജന്റെ ആരോപണത്തിനു പിന്നില്‍. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കാഴ്ചവെച്ചുവെന്ന പരാതിയില്‍ കേസെടുക്കാതിരുന്നതും എസ്ഡിപിഐ യുടെ ഇടപെടല്‍ മൂലമാണൊ എന്നും ജയരാജന്‍ വ്യക്തമാക്കണം.

പീഡനക്കേസുകളില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലിസ് കാണിക്കുന്ന ശുഷ്‌ക്കാന്തി പത്മരാജന്‍ പ്രതിയായ കേസില്‍ എന്തുകൊണ്ട് കാണിച്ചില്ല എന്നതിനു ജയരാജന്‍ മറുപടി പറയണം. വാളയാറിലും പാലത്തായിയിലും നടന്ന പീഡനക്കേസുകള്‍ എങ്ങിനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അനാഥ ബാലികയെ പീഡിപ്പിച്ച പത്മരാജനെ അറസ്റ്റു ചെയ്യാതെ ഒളിച്ചുകളി നടത്തിയ സര്‍ക്കാരും പോലിസും അവസാനം ജനകീയ പ്രതിഷേധവും മാധ്യമ ഇടപെടലും ശക്തമായപ്പോഴാണ് അറസ്റ്റുചെയ്യാന്‍ പോലും തയ്യാറായത്.

പെണ്‍കുട്ടിയുടെ മൊഴി പോലും അവഗണിച്ച് പ്രതിക്കെതിരേയുള്ള പോക്സോ വകുപ്പുകള്‍ ഒഴിവാക്കി. സംഘപരിവാരവും സിപിഎമ്മും ചേര്‍ന്ന് നടത്തിയ നാടകം പകല്‍ പോലെ വ്യക്തമായപ്പോള്‍ അതിന്റെ ജാള്യത മറയ്ക്കാന്‍ ജയരാജന്‍ കാണിക്കുന്ന അതിസാമര്‍ത്ഥ്യം പരിഹാസ്യമാണ്. അപവാദ പ്രചാരണം കൊണ്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്തിരിപ്പിക്കാനാവില്ലെന്നും അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി.

Tags:    

Similar News