ഹറം പള്ളിയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സൗദി

കൂടുതല്‍ പേര്‍ക്ക് ഉംറ ചെയ്യാനും നമസ്‌കരിക്കാനും മറ്റു ആരാധനകള്‍ക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2021-11-22 13:08 GMT

മക്ക: മക്കയിലെ ഹറം പള്ളിയിലും പരിസരത്തും കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സൗദി ഭരണകൂടം. കൂടുതല്‍ പേര്‍ക്ക് ഉംറ ചെയ്യാനും നമസ്‌കരിക്കാനും മറ്റു ആരാധനകള്‍ക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും ത്വവാഫിനും അനുമതിയുണ്ട്. ഹറം പള്ളിയുടെ മുഴുവന്‍ ശേഷിയിലും നിലവില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും കഅബയെ സ്പര്‍ശിക്കുവാനോ, തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് കഅബ പ്രദക്ഷിണം ചെയ്യുവാനോ ഇത് വരെ അനുവാദം നല്‍കി തുടങ്ങിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ ഇതിന് കൂടി അനുവാദം നല്‍കി തുടങ്ങുമെന്ന് ഹജ്ജ് ഉംറ സുരക്ഷ വിഭാഗം അറിയിച്ചു.

ഹറം പള്ളിയുടെ ഒന്നാം നിലയിലാണ് തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് ത്വവാഫിന് സൗകര്യമൊരുക്കുക. രാവിലെയും വൈകീട്ടും നമസ്‌കാരങ്ങളില്ലാത്ത സമയത്താണ് ഇതിനായി സജ്ജീകരിക്കുന്നത്. കഅബയുടെ കിഴക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങളൊരുക്കും. തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് ത്വാവാഫ് ചെയ്യുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി പെര്‍മിറ്റുകള്‍ ഉടന്‍ ലഭ്യമായി തുടങ്ങും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നിലവില്‍ ഹറം പള്ളിയിലേക്ക് പ്രവേശനമുള്ളൂ.

Tags:    

Similar News