കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റി; സഞ്ജയ്കുമാര്‍ ഗുരുദിന്‍ കോഴിക്കോട് കമ്മീഷണര്‍

കോഴിക്കോട് മിഠായിത്തെരുവില്‍ കലാപത്തിന് അഹ്വാനം ചെയ്ത് അഴിഞ്ഞാടിയ സംഘപരിവാരത്തെ തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു.

Update: 2019-01-07 14:57 GMT

തിരുവനന്തപുരം: സംഘപരിവാര്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ പോലിസിന് വീഴ്ച സംഭവിച്ചതായി പരക്കെ ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. കോഴിക്കോട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റി. പോലിസ് ആസ്ഥാനത്താണ് ഇദ്ദേഹത്തിന്റെ പുതിയ നിയമനം.

പോലിസ് ആസ്ഥാനത്തുണ്ടായിരുന്ന സഞ്ജയ് കുമാര്‍ ഗുരുദിന്‍ കോഴിക്കോട് കമ്മീഷണറാവും. ജെയിംസ് ജോസഫിനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ കലാപത്തിന് അഹ്വാനം ചെയ്ത് അഴിഞ്ഞാടിയ സംഘപരിവാരത്തെ തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു.

ആലപ്പുഴ പോലിസ് ചീഫായിരുന്ന എസ് സുരേന്ദ്രനെ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയന്‍ ഡിഐജിയായി നിയമനം നല്‍കി. ആലപ്പുഴ എസ്പിയായി കെ എം ടോമിയെ നിയമിച്ചു. അതേസമയം, നിലവിലെ അഴിച്ചുപണിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും സാധാരണനിലയിലുള്ള സ്ഥലമാറ്റമാണ് നടന്നിട്ടുള്ളതെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.


Tags:    

Similar News