ബിന്ദു അമ്മിണിക്കെതിരായ സംഘപരിവാര്‍ ആക്രമണം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും 12ന്

Update: 2022-01-06 17:52 GMT

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരായ ആര്‍എസ്എസ് ആക്രമണം തുടര്‍ന്നിട്ടും പോലിസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പൊതുപ്രവര്‍ത്തകര്‍. ജനുവരി 12ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗനീതിയും ലിംഗസമത്വവും പരിഗണിച്ചു കൊണ്ടാണ് ശബരിമല സ്ത്രീ പ്രവേശനത്തിന് സുപ്രിം കോടതി അനുമതി നല്‍കിയത്. സുപ്രീം കോടതി വിധി നിലനില്‍ക്കേ ശബരിമല പ്രവേശനം നടത്തിയ ബിന്ദു അമ്മിണിക്കു നേരെ നിരന്തരമായി ശാരീരികാക്രമണവും സൈബര്‍ അക്രമണവും നടക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ പരിവാര്‍ ഭീഷണി നിലനില്ക്കുന്നത് കൊണ്ടാണ് ബിന്ദു അമ്മിണിക്കും കനക ദുര്‍ഗ്ഗയ്ക്കും സര്‍ക്കാര്‍ പോലിസ് പ്രൊട്ടക്ഷന്‍ നല്‍കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടത്.നിയമ പരമായി പോലിസ് പ്രൊട്ടക്ഷന്‍ നിലനില്‍ ക്കുമ്പോഴാണ് ബിന്ദു അമ്മിണിക്ക് അത് നല്‍കാതിരിക്കുകയും അവര്‍ നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്യുന്നത്. അവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പോലിസ് നിഷ്‌ക്രിയരാവുകയോ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതും പതിവായിരിക്കുകയാണ്. ഒരു ദലിത് സ്ത്രീക്കു നേരെ നടന്ന അക്രമമായിട്ടും പ്രസ്തുത വകുപ്പുകള്‍ ചേര്‍ക്കാനോ ബിന്ദുവിന്റെ മൊഴിയെടുക്കാനോ പോലിസ് ഇതുവരെയും തയ്യാറായിട്ടില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവോത്ഥാന മതിലും സ്ത്രീപക്ഷ കേരളവുമൊക്കെ അര്‍ത്ഥവത്താകണമെങ്കില്‍ ബിന്ദു അമ്മിണി എന്ന ദലിത് സ്ത്രീക്കു നേരെ നടക്കുന്ന സംഘ് പരിവാര്‍ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊതു വിടങ്ങളില്‍ഏത് സമയത്തും അക്രമികള്‍ ചാടി വീഴുമെന്ന അവസ്ഥ നിലനില്ക്കുന്നത് ഏറ്റവും ഗൗരവമായ മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്.

1. കോഴിക്കോട് ബീച്ചിന് സമീപം വച്ച് ബിന്ദുവിന് നേരെ നടന്ന അക്രമത്തില്‍ സ്‌റ്റേഷന്‍ ജാമ്യം കിട്ടാവുന്ന ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് പോലീസ് ചേര്‍ത്തിട്ടുള്ളത്. എസ് സി എസ് ടി അട്രോസിറ്റി വകുപ്പുകള്‍ ചേര്‍ത്തു കാണുന്നില്ല ആ വകുപ്പുകള്‍ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തുക.

2. സുപ്രീം കോടതി ഉത്തരവ് പ്രകാരം അനുവദിച്ച പോലീസ് പ്രൊട്ടക്ഷന്‍ കാര്യക്ഷമമായി നടപ്പാക്കുക.

3. ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായും ഇടപെടുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കെ അജിത, ഡോ. സോണിയ ജോര്‍ജ്ജ്, ശ്രീജ നെയ്യാറ്റിന്‍കര, സീറ്റ ദാസന്‍ പങ്കെടുത്തു.

Tags:    

Similar News