സംഘപരിവാര നീക്കം ബലിദാനികളെ സൃഷ്ടിക്കാന്‍

വെടിവയ്പ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. പോലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനവുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

Update: 2019-01-04 01:28 GMT

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാരം നടത്തുന്ന അക്രമങ്ങള്‍ ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തില്‍. അതുകൊണ്ട് തന്നെ അക്രമങ്ങളെ കര്‍ശനമായും സംയമനത്തോടെയും നേരിടാന്‍ മന്ത്രിസഭാ നിര്‍ദേശം. വെടിവയ്പ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. പോലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനവുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും അക്രമം നടത്തുന്നവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

യുവതീപ്രവേശത്തെത്തുടര്‍ന്നുള്ള സ്ഥിതിവിശേഷവും അക്രമസംഭവങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും മന്ത്രിസഭ പ്രത്യേകം ചര്‍ച്ചചെയ്യുകയായിരുന്നു. വിശ്വാസത്തിന്റെ പേരിലോ വിശ്വാസികളോ അല്ല അക്രമവുമായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്തകളുണ്ടായിട്ടും ബുധനാഴ്ച ഉച്ചവരെ അക്രമങ്ങളൊന്നുമുണ്ടായില്ല. ദര്‍ശനത്തിന്റെ ഭാഗമായി നാടിനോ അയ്യപ്പഭക്തര്‍ക്കോ പ്രതിഷേധമില്ല. എന്നാല്‍, ഇത് മുതലെടുക്കാന്‍ ശ്രമിച്ചവര്‍ സംഘര്‍ഷത്തിന് നിര്‍ദേശംനല്‍കി. ആസൂത്രിതനീക്കമാണ് പിന്നീടുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Tags:    

Similar News