വിവരാവകാശ അപേക്ഷകനോട് പൗരത്വ രേഖകള്‍ ആവശ്യപ്പെട്ട് ലഖ്‌നോ സര്‍വകലാശാല

വിവരാവകാശ പ്രവര്‍ത്തകനും സര്‍വകലാശാലയിലെ അധ്യാപകനുമായ അലോക് ചാന്തിയ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരേ പരാതി നല്‍കി.

Update: 2020-02-04 09:03 GMT

ലഖ്‌നോ: രാജ്യത്തുടനീളം പൗരത്വ പ്രക്ഷോഭം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ വിവരാവകാശ അപേക്ഷനോട് പൗരത്വം തെളിയുന്ന രേഖകള്‍ ആവശ്യപ്പെട്ട് ലഖ്‌നോ സര്‍വകലാശാല. വിവരാവകാശം ഫയല്‍ ചെയ്ത ആളുകള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നതിന് തെളിവ് നല്‍കണം. അല്ലാത്ത പക്ഷം സര്‍വകലാശാല വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ കൈമാറില്ലെന്നും അറിയിച്ചു.

ഇതിനെതിരേ വിവരാവകാശ പ്രവര്‍ത്തകനും സര്‍വകലാശാലയിലെ അധ്യാപകനുമായ അലോക് ചാന്തിയ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരേ പരാതി നല്‍കി. തനിക്ക് രേഖകള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചെന്നും പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് കുറ്റകൃത്യമാണെന്നും അലോക് പറഞ്ഞു. വിവരാവകാശ നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ഇത്തരം നീക്കങ്ങള്‍ വഴിവെക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ നിയമത്തെ സര്‍വകലാശാല അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി വളച്ചൊടിക്കുകയാണെന്നും വിവരാവകാശ പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു. അതേസമയം, സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എസ്പി സിങ്ങിന്റെ കാലത്ത് തന്നെ പൗരത്വ രേഖ ആവശ്യപ്പെട്ടിരുന്നെന്നും ഇപ്പോഴും അത് തുടരുകയാണന്നും ഒരു മുതിര്‍ന്ന സര്‍വകലാശാല ഉദ്യോഗസ്ഥന്‍ വെള്ളിപെടുത്തി.

Tags: