തങ്ങളെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമെന്ന് ആര്‍എസ്എസ്

പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും ബിജെപി ഭരണകൂടം നിരോധിച്ചതിനു പിന്നാലെ ആര്‍എസ്എസ്സിനേയും നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ആര്‍എസ്എസ് പ്രതികരണം.

Update: 2022-09-29 02:27 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനോട് ഉപമിച്ചു ആര്‍എസ്എസിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്നാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും ബിജെപി ഭരണകൂടം നിരോധിച്ചതിനു പിന്നാലെ ആര്‍എസ്എസ്സിനേയും നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച ആര്‍എസ്എസ് പ്രതികരണം.

ഇത്തരം ആവശ്യം ഉന്നയിക്കുന്നതിലൂടെ കോണ്‍ഗ്രസിനും ഇടത് കക്ഷികള്‍ക്കും രാജ്യത്തെ വിഭജിക്കാന്‍ കൂട്ടു നിന്നവരുടെ അതെ ശബ്ദമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍എസിഎസ്സിനെ കുറ്റം പറഞ്ഞു കോണ്‍ഗ്രസിന് പാപം കഴുകിക്കളയാം എന്ന് കരുതണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസിഎസ്സിനെ നിരോധിക്കാന്‍ ശ്രമിച്ച എല്ലാ തവണയും കോണ്‍ഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് ജധിപത്യത്തിന്റെ സംരക്ഷകര്‍ എന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് ആര്‍എസ്എസ് നിരോധനത്തിന് അര്‍ഹമായ ഹിന്ദു തീവ്രവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചിരുന്നു.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ലാലു പ്രസാദ് യാദവ്. അവര്‍ (ബിജെപി) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസ് ആണ് ആദ്യം നിരോധിക്കപ്പെടാന്‍ യോഗ്യതയുള്ള സംഘടനയെന്നും ലാലുപ്രസാദ് യാദവ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News