ബേപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം; ലക്ഷ്യം മാറാടോ? (Watch Video)

പരിപാടിക്ക് അനുമതി ഉണ്ടെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മറുപടിയാണ് ഉന്നത പോലിസ് വൃത്തങ്ങള്‍ നല്‍കിയത്. അതേ സമയം, കുട്ടികളുടെ പരിപാടിക്കുള്ള അനുമതിയുടെ മറവിലാണ് കായിക പരിശീലനം നടത്തിയതെന്നാണ് അറിയുന്നത്.

Update: 2019-01-17 17:39 GMT

കോഴിക്കോട്: കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള ബേപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം. ദണ്ഡ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് വ്യാഴാഴ്ച്ച വൈകീട്ട് 7 മുതല്‍ മൂന്ന് മണിക്കൂറോളം പരിശീലനം നടന്നത്. അനുമതിയോട് കൂടിയാണ് പരിപാടിയെന്നാണ് പോലിസ് പറയുന്നത്. പരിപാടിക്ക് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബേപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ റനീഷ് കെ എച്ച് തേജസ് ന്യൂസിനോട്് പറഞ്ഞു. പൊതുപരിപാടി എന്ന നിലയിലാണ് പോലിസ് അനുമതി നല്‍കിയെന്നും അവിടെ എന്താണ് നടന്നതെന്ന കാര്യം പോലിസ് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, പരിപാടിക്ക് അനുമതി ഉണ്ടെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മറുപടിയാണ് ഉന്നത പോലിസ് വൃത്തങ്ങള്‍ നല്‍കിയത്. എന്നാല്‍, കുട്ടികളുടെ പരിപാടിക്കുള്ള അനുമതിയാണ് കോര്‍പറേഷന്‍ നല്‍കിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.

ഈ മാസം 3ന് ശബരിമലയുടെ പേരില്‍ സംഘപരിവാരം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മാറാട് വീണ്ടും കലാം നടത്താന്‍ സംഘപരിവാരം ഒരുക്കം നടത്തുന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന കായിക പരിശീലനം പോലിസ് ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നാണ് പരിസര വാസികള്‍ പറയുന്നത്.

ദിവസങ്ങള്‍ക്കു മുമ്പ് മാറാട് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ മുളക് പൊടി വിതറിയതും റീത്ത് വച്ചതും കൊടിമരം തകര്‍ത്തതുമെല്ലാം കലാപ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്. പാളയത്തുള്ള പൂക്കടയില്‍ നിന്നാണ് റീത്ത് നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ കൈയടിതോടി ടി അനൂപ് സംഭവത്തില്‍ അറസ്റ്റിലായിരുന്നു. അനൂപ് ഉള്‍പ്പെടെ അഞ്ച് ബിജെപി പ്രവര്‍ത്തകരായിരുന്നു സംഭവത്തിന് നേതൃത്വം നല്‍കിയത്. ഇതില്‍പ്പെട്ട വെസ്റ്റ് മാഹി സ്വദേശി പി കെ രാഗേഷിനെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നാണ് മാറാട് വീണ്ടും കലാപ ശ്രമം നടക്കുന്നതായ സൂചന പോലിസിന് ലഭിച്ചത്. മാറാട്ട് മുസ്ലിംകളില്‍ വലിയൊരു വിഭാഗം സിപിഎമ്മിനൊപ്പമാണ്. നാദാപുരം മോഡലില്‍ രാഷ്ട്രീയ അക്രമം വര്‍ഗീയ കലാപമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന.

Full View

Tags:    

Similar News