ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച; രണ്ട് പേര്‍ പിടിയില്‍

കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളിനു സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

Update: 2021-09-25 03:34 GMT

കായംകുളം: നഗരത്തില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മോഷണം നടത്തിയ രണ്ടുപേര്‍ പിടിയില്‍. കായംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂളിനു സമീപം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മോഷണം നടത്തിയ തമിഴ്‌നാട് കടലൂര്‍ സ്വദേശി കണ്ണന്‍, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 10ന് രാത്രിയിലാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്‌നാട് സ്വദേശി കണ്ണന്‍ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്. തിരുവനന്തപുരം കല്ലറയില്‍ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു.

പരോളില്‍ ഇറങ്ങിയ ശേഷമാണ് മോഷണം നടത്തിയത്. കായംകുളം സ്വദേശി നൗഷാദ് നിരവധി മോഷണക്കേസില്‍ പ്രതിയാണ് ജയിലില്‍ വെച്ച് കണ്ണനുമായി പരിചയപ്പെട്ടശേഷം മോഷണം പ്ലാന്‍ ചെയ്യുകയായിരുന്നു. പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന് പോലിസ് പറഞ്ഞു.

Tags: