'നിജില്‍ ദാസിനെ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞ്'; രേഷ്മയുടെ പങ്കില്‍ അന്വേഷണം ആവശ്യമെന്ന് പോലിസ്

Update: 2022-04-24 03:13 GMT

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. രേഷ്മയുടെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും പോലിസ് ആവശ്യപ്പെടുന്നു. പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപങ്കുവഹിച്ച നിജില്‍ ദാസ് പലവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്.

ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്. രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നല്‍കി വരാറുണ്ട്. എന്നാല്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആര്‍എസ്എസുകാരന്‍ ഒളിവിലായത് എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ വീടിന് നേരെ ബോംബേറുണ്ടായി.

കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ രേഷ്മ ജാമ്യത്തിലിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ബിജെപി നേതാവും എത്തി. തലശ്ശേരി നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ അജേഷാണ് രേഷ്മയെ സ്വീകരിക്കാനെത്തിയത്.

Tags:    

Similar News