സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Update: 2020-04-21 12:15 GMT

കാളികാവ്: സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ പ്രചാരണം നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പൂക്കോട്ടുംപാടം പോലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ വീട്ടിക്കുത്ത് കൂരിക്കാട്ടില്‍ വര്‍ഗീസ് കോശി(61), ഇയാളുടെ സഹോദരന്‍ ചക്കാലക്കുത്ത് സ്വദേശി തോമസ് എന്ന ഷാജി(53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം പോലിസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം എസ് ഐ രാജേഷ് അയോടനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് യാസിര്‍ പൂക്കോട്ടുംപാടം നല്‍കിയ പരാതിയിലാണ് നടപടി. ഒന്നാം പ്രതി പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി കാലായില്‍ ബേബി എന്ന ജോസഫി(61)നെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മതനിന്ദയും പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണു നടപടി. ഒന്നാം പ്രതി വര്‍ഷങ്ങള്‍ക്ക് മുമ്പ് മതനിന്ദയുണ്ടാക്കുന്ന ലഘുലേഖ അടിച്ച് വിതരണം ചെയ്തതിന് അറസ്റ്റിലായിരുന്നു.


Tags:    

Similar News