മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തില്‍ തീരുമാനമെടുക്കേണ്ടത് ജമ്മു കശ്മീര്‍ കേന്ദ്ര ഭരണകൂടമാണെന്ന് അമിത് ഷാ

കശ്മീരിന്റെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച് മുതല്‍ മൂന്ന് മുന്‍മുഖ്യമന്ത്രിമാരും തടവിലാണ്.

Update: 2020-01-03 09:47 GMT

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് തടവിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ വിട്ടയക്കാനുള്ള തീരുമാനമെടുക്കേണ്ടത് ജമ്മു കശ്മീര്‍ കേന്ദ്ര ഭരണകൂടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താനോ തന്റെ മന്ത്രാലയമോ അല്ല തീരുമാനം കൈകൊള്ളേണ്ടതെന്നും ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'370ാം വകുപ്പിന്മേല്‍ തൊട്ടാല്‍ രാജ്യം മുഴുവന്‍ കത്തുമെന്നതടക്കം അവര്‍ നടത്തിയ പ്രസ്താവനകള്‍ കാണുക. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ കുറച്ചുകാലത്തേക്ക് അവരെ തടവില്‍ വെക്കാനുള്ള തീരുമാനം കൈക്കൊള്ളുകയാണുണ്ടായത്.' ഷാ പറഞ്ഞു.

കശ്മീരിന്റെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച് മുതല്‍ മൂന്ന് മുന്‍മുഖ്യമന്ത്രിമാരും തടവിലാണ്. 82 വയസ്സുകാരനായ ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് പൊതുസുരക്ഷാ നിയമപ്രകാരം തടവിലാക്കിയിരിക്കുന്നത്. ഈ വീട് പിന്നീട് സബ് ജയിലാക്കി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ അബ്ദുല്ലയെ ഹരി നിവാസ് എന്ന അദ്ദേഹത്തിന്റെ വസതിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ അവസാന മന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി ചെഷ്മ ഷാഹിയിലെ വസതിയിലാണ് തടവിലാക്കിയിരുന്നത്. പിന്നീട് ഇവരെ സര്‍ക്കാര്‍ കെട്ടിടത്തിലേക്കു മാറ്റി. കശ്മീരിലെ ജനജീവിതം ഇപ്പോള്‍ സാധാരണ നിലയിലാണെന്നും എവിടേയും കര്‍ഫ്യൂ ഇല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News