സംഘടനയ്‌ക്കെതിരായ സംഘപരിവാര്‍ അനുകൂല സംഘങ്ങളുടെ പ്രമേയത്തെ തള്ളിക്കളയുന്നു: പോപുലര്‍ ഫ്രണ്ട്

Update: 2022-07-31 12:13 GMT

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത സൂഫി ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ആര്‍എസ്എസ് അനുകൂല സംഘങ്ങള്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘടനയ്‌ക്കെതിരേ അവതരിപ്പിച്ച പ്രമേയത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് തള്ളിക്കളഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തെ പൈശാചികവല്‍ക്കരിക്കുക എന്നതിനപ്പുറം, സത്യസന്ധരായ മതനേതാക്കളുടെ ഒരു പ്രസ്താവനയും ഇന്റര്‍ഫെയ്ത്ത് പരിപാടിയില്‍ നടന്നിട്ടില്ലെന്ന് മുഹമ്മദ് ഷാക്കിഫ് പറഞ്ഞു. അന്നത്തെ യോഗത്തില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്.

ഭരണകൂടത്തിന്റെ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്കായി തങ്ങളെ സ്വയം സൂഫികളെന്ന് വിളിക്കുന്ന ഭരണകൂട പ്രാന്തഘടകങ്ങളുമുണ്ട്. അവരുടെ നിഴലുകള്‍ പോലും അവരുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിലെ എല്ലാവര്‍ക്കും അറിയാം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ മുസ്‌ലിം സമുദായത്തെയും സംഘടനയെയും ആക്ഷേപിക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്തതും, സംഘടിപ്പിച്ചതുമായ പരിപാടിയാണ് അത്. ഇത്തരം സംഭവങ്ങളുടെ രാഷ്ട്രീയം നോക്കാനുള്ള വിവേകം മുസ്‌ലിം സമുദായത്തിനുണ്ട്.

മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ആത്മാര്‍ഥതയുണ്ടെങ്കില്‍, ഇതിനകം പൊതുസഞ്ചയത്തിലുള്ള യഥാര്‍ഥ മുസ്‌ലിം നേതാക്കളെയും സമുദായ സംഘടനകളെയുമാണ് അദ്ദേഹം അഭിസംബോധന ചെയ്യേണ്ടത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഹിന്ദുത്വ ഭീകരത തടയുകയും ന്യൂനപക്ഷ സമുദായ സംഘടനകളെയും നേതാക്കളെയും വേട്ടയാടാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുക എന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമെന്ന് ബിജെപി സര്‍ക്കാരിനെ മുഹമ്മദ് ഷാക്കിഫ് ഓര്‍മിപ്പിച്ചു.

Tags:    

Similar News