ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞതില്‍ ആശങ്കയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍. എന്നാല്‍, അത് അഞ്ച് ശതമാനമായി കുറഞ്ഞു. ഇതില്‍ അമ്പരപ്പ് തോന്നുന്നു ശക്തികാന്ത ദാസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Update: 2019-09-16 15:47 GMT

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് (ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക്) കുത്തനെ ഇടിഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഭ്യന്തര ഉല്‍പാദന നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തിയത്.

ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു പൊതുവേ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍. എന്നാല്‍, അത് അഞ്ച് ശതമാനമായി കുറഞ്ഞു. ഇതില്‍ അമ്പരപ്പ് തോന്നുന്നു ശക്തികാന്ത ദാസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഉത്തേജക നടപടികളിലൂടെ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഉചിതമായ നടപടികളിലൂടെ കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക രംഗം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്തുവന്ന ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്.

ജിഡിപി നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനം ആണെങ്കില്‍ ഇത്തവണ അത് 5.7, 5.6 ശതമാനത്തിലേക്ക് താഴും എന്നായിരുന്നു മിക്ക സര്‍വേകളിലും പറഞ്ഞിരുന്നത്. എന്നാല്‍, അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് യാഥാര്‍ഥ്യം. വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനമായി താഴ്ന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകള്‍ നല്‍കുന്നതാണ്.

Tags:    

Similar News