റേഷന്‍ വെട്ടിപ്പ്: ഭക്ഷ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് എസ്.ഡി.പി.ഐ

ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരേ കര്‍ശന നടപടി വേണം. കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട 10,000 ടണ്‍ അരി പ്രതിമാസം കരിഞ്ചന്തയില്‍ നല്‍കി കൊള്ള നടത്തുന്നുവെന്ന ഭക്ഷ്യവകുപ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.

Update: 2019-05-13 08:09 GMT

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ നിന്ന് പ്രതിമാസം ടണ്‍ കണക്കിന് റേഷനരി വെട്ടിപ്പു നടത്തുന്നുവെന്ന കണ്ടെത്തല്‍ ഭക്ഷ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ഭക്ഷ്യസുരക്ഷ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരേ കര്‍ശന നടപടി വേണം. കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട 10,000 ടണ്‍ അരി പ്രതിമാസം കരിഞ്ചന്തയില്‍ നല്‍കി കൊള്ള നടത്തുന്നുവെന്ന ഭക്ഷ്യവകുപ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.

പൊതുവിതരണ സംവിധാനം അട്ടിമറിക്കുന്ന ഗുരുതരമായ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ആധാറുമായി ബന്ധപ്പെടുത്തി സുതാര്യമായ സംവിധാനമൊരുക്കിയിട്ടും അതിനെയെല്ലാം മറികടന്ന് വെട്ടിപ്പുനടത്തുന്ന ഉദ്യോഗസ്ഥ ലോബിയുടെ പ്രവര്‍ത്തനം സാധാരണക്കാരോടുള്ള വഞ്ചനയാണ്. ഗോഡൗണുകളില്‍ നിന്ന് അരി കൊണ്ടുപോവുന്നതിന് കരിമ്പട്ടികയില്‍പ്പെട്ടതും കരിഞ്ചന്തക്കാരുമായി ബന്ധപ്പെട്ടവരുമായ വാഹന ഉടമകള്‍ കരാര്‍ ഏറ്റെടുത്തതു മുതല്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ രാഷ്ട്രീയ - ഉദ്യോഗസ്ഥ-കരിഞ്ചന്ത കൂട്ടുകെട്ട് റേഷന്‍ അരി വെട്ടിപ്പുനടത്തുന്നതിന് രഹസ്യനീക്കം നടത്തുകയായിരുന്നു. വെട്ടിപ്പ് നടത്തി പ്രതിമാസം 10 കോടി രൂപ തട്ടിയെടുത്തിരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും അവരില്‍ നിന്ന് തുക ഈടാക്കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News