മലപ്പുറം നഗരസഭ സിപിഎം കൗണ്‍സിലര്‍ക്കെതിരേ പീഡന പരാതി; പരാതിയുമായെത്തിയത് നിരവധി വിദ്യാര്‍ഥിനികള്‍

തുടര്‍ച്ചയായി മൂന്ന് തവണ സിപിഎം അംഗമായി മലപ്പുറം നഗര സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.

Update: 2022-05-11 10:05 GMT

മലപ്പുറം: നഗരസഭയിലെ സിപിഎം കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെതിരേ പീഡന പരാതി. ഇദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ഥിനിയാണ് പീഡന ആരോപണവുമായി ആദ്യം മുന്നോട്ട് വന്നത്. വിരമിച്ചതിനു പിന്നാലെ തന്റെ അധ്യാപക ജീവിതത്തെ അനുസ്മരിച്ച് ശശികുമാര്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് പെണ്‍കുട്ടി ആദ്യമായി പീഡന ആരോപണം ഉയര്‍ത്തി രംഗത്തുവന്നത്. പിന്നീട് കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനത്തിന് വിധേയരായി എന്ന് വെളിപ്പെടുകയായിരുന്നു. അധ്യാപകന്‍ വിരമിക്കുന്നതിനോട് അനുബന്ധിച്ചാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്.

തുടര്‍ച്ചയായി മൂന്ന് തവണ സിപിഎം അംഗമായി മലപ്പുറം നഗര സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ഇതിന് മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും അധ്യാപകനെതിരെ നടപടി ഉണ്ടായിട്ടില്ല. പരാതികള്‍ പോലിസില്‍ എത്തുന്നതിന് മുമ്പ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്. നിലവില്‍ പോലിസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ വിശദമായ അന്വേഷണം ആരംഭിക്കും. നിരവധി വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന മലപ്പുറത്തെ പ്രമുഖ വിദ്യാലയത്തില്‍നിന്നുള്ള പൂര്‍വ വിദ്യാര്‍ഥികളാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്‌കൂളിലെ അധ്യാപകനായിരുന്ന കെ വി ശശികുമാര്‍ ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെ കഴിഞ്ഞ 30 വര്‍ഷമായി പീഡിപ്പിച്ചുവരികയാണെന്നാണ് 50 ഓളം പേര്‍ ഒപ്പിട്ട പരാതിയിലുള്ളത്. സ്‌കൂളിലെ ഒമ്പതു വയസ്സു മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വിദ്യാര്‍ഥിനികളുടെ ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കുകയും കടന്നു പിടിക്കുകയും ചെയ്തതുള്ള ലൈംഗികാ അതിക്രമങ്ങള്‍ സ്‌കൂളിലെ പരസ്യമായ രഹസ്യമാണ്. തങ്ങളില്‍ പലര്‍ക്കും തങ്ങള്‍ക്ക് ശേഷം പഠിച്ചവര്‍ക്കും ഈ അധ്യാപകനില്‍നിന്നു ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധിയില്‍പെടുത്തിയെങ്കിലും ശശികുമാറിനെതിരേ യാതൊരു നടപടിയും സ്വീകിരിച്ചില്ലെന്നും പെണ്‍കുട്ടികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News