യുപിയില്‍ നടക്കുന്നത് മുസ്‌ലിം കൂട്ടക്കൊല; കണക്കുകള്‍ നിരത്തി റാണാ അയ്യൂബ്

'മുസ്‌ലിംകളായതുകൊണ്ട് ഞങ്ങളെ വേട്ടയാടുകയാണ്.പോലിസുകാര്‍ ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷന്മാര്‍ എവിടെയെന്ന് ചോദിക്കും. ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും.' പ്രദേശവാസികള്‍ പറയുന്നു.

Update: 2019-12-25 02:15 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ മുസ്‌ലിം കൂട്ടക്കൊല നടക്കുന്നതായി എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയ്യൂബ്. കൊല്ലപ്പെട്ടവരുടെ പേരുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചാണ് യുപിയില്‍ നടക്കുന്നത് മുസ്‌ലിം കൂട്ടക്കൊലയാണെന്ന് അവര്‍ സമര്‍ത്ഥിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 14 പേരുടെ വിവരങ്ങളാണ് റാണാ ആയ്യൂബ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.



ആസിഫ്(20), അനസ്(21), ബിലാല്‍(24), അരീഫ്(20), ജഷീര്‍(33), മൊദിന്‍(28), റഷീദ്(35), മുഹമ്മദ് സെയ്ഫ്(25), സുലൈമാന്‍(35), ഫായിസ് ഖാന്‍(24), അഫ്താഫ് ആലം(22), നബി ജഹാന്‍(24), മുഹമ്മദ് വക്കീല്‍(32), മുഹമ്മദ് ഷെറോസ്(23) എന്നിവരാണ് പോലിസ് കൊല്ലപ്പെട്ടതെന്നും ഇത് മുസ് ലിംകളെ തിരഞ്ഞുപിടിച്ചുള്ള കൂട്ടക്കൊലയാണെന്നും റാണാ ആയ്യൂബ് കുറിച്ചു. 'ഇതല്ലെങ്കില്‍, പിന്നെ ഏതാണ് തിരഞ്ഞുപിടിച്ചുള്ള കൊലപാതകം?'. കൊല്ലപ്പെട്ടവരുടെ പേരുകള്‍ പങ്കുവച്ച് കൊണ്ട് റാണാ അയ്യൂബ് ചോദിക്കുന്നു. ഇത് വര്‍ഗീയമല്ലേ?, ഇത് മുസ്‌ലിം വിരുദ്ധ കൂട്ടക്കൊല അല്ലേയെന്നും റാണാ അയ്യൂബ് ചോദിക്കുന്നു.



പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിനിടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന് മുസ്‌ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി പ്രസ്താവിച്ചതിന് ശേഷമാണ് മുസ്‌ലിം വിരുദ്ധ ആക്രമണം വ്യാപകമായത്. പ്രതിഷേധത്തിന് പിന്നാലെ പോലിസ് വ്യാപകമായി മുസ്‌ലിംകളുടെ വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ബിജ്‌നോറിലെ നെഹ്‌തോര്‍ ഗ്രാമത്തിലാണ് പോലിസിന്റെ നടപടി.

ഏകദേശം 10 പേരെയാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. 3,000 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലിസ് വ്യാപകമായി വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷ അംഗങ്ങള്‍ എവിടെയാണെന്ന് ചോദിക്കുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

വീടും വീട്ടുപകരണങ്ങളും പോലിസ് നശിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ മുസ്‌ലിംകളായതുകൊണ്ട് ഞങ്ങളെ വേട്ടയാടുകയാണ്.പോലിസുകാര്‍ വന്ന് ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷന്മാര്‍ എവിടെയെന്ന് ചോദിക്കും. ഞങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ ഞങ്ങളെ ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. പൊലിസിന്റെ നടപടിയെക്കുറിച്ച് പുറത്തു പറയരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നതായും പ്രദേശവാസികള്‍ പറയുന്നു.




Tags: