ന്യൂഡല്‍ഹി: രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സാ ആവശ്യാര്‍ഥം സിംഗപ്പൂരില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിസാണ് സിംഗപ്പൂരിലെ ആശുപത്രിയില്‍ പോയത്. 2008ല്‍ യുഎസുമായുള്ള ആണവ കരാറിനെച്ചൊല്ലി സിപിഎം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ പിന്തുണച്ച സമാജ് വാദി പാര്‍ട്ടിയിലെ പ്രധാന നേതാവായിരുന്നു അമര്‍ സിങ്. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമര്‍ സിങിനെയും അദ്ദേഹത്തെ പിന്തുണച്ച നടി ജയ പ്രദയെയും 2010 ഫെബ്രുവരിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
'ഞാന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുന്നു. അദ്ദേഹം എനിക്ക് സ്വാതന്ത്യം നല്‍കി' എന്നായിരുന്നു അമര്‍ സിങിന്റെ പാര്‍ട്ടിവിടലിനെ കുറിച്ച് സമാജ് വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ പ്രശംസ. ബച്ചന്‍ കുടുംബവും അനില്‍ അംബാനിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന അമര്‍സിങ്, 2016ല്‍ ജയാ ബച്ചനെതിരേ പരസ്യമായി രംഗത്തെത്തിയതോടെ ബന്ധത്തില്‍ ഉലച്ചിലുണ്ടായി.