ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴയെത്തി; മഴ അഞ്ചു ദിവസം തുടരും

ഇന്ന് ഉച്ചയോടെയാണ് വിവിധ ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. തിരുവനന്തപുരത്തും കോട്ടയത്തും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴയുണ്ടായി.

Update: 2019-04-17 13:03 GMT

കോഴിക്കോട്: ചുട്ടുപൊള്ളിക്കുന്ന വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ. ഇന്ന് ഉച്ചയോടെയാണ് വിവിധ ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. തിരുവനന്തപുരത്തും കോട്ടയത്തും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴയുണ്ടായി.

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളമാണ് മഴ പെയ്തത്. സംസ്ഥാനത്ത് ഇനി അഞ്ച് ദിവസം കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനും വരും ദിവസങ്ങളില്‍ സാധ്യതയുണ്ട്.

അപ്രതീക്ഷിതമായെത്തിയ വേനല്‍മഴ സംസ്ഥാനത്തെ അന്തരീക്ഷ താപനില താഴ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യും. ശക്തമായ മഴ പെയ്തതോടെ മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു.

ഇത്തവണ കാലവര്‍ഷത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യത്തെ പ്രവചനത്തില്‍ പറയുന്നത്. കനത്ത മഴ ലഭിക്കുമെങ്കിലും പ്രളയ സമാനമായ സാഹചര്യം ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് മഴ മൂലം അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല ഇത്തവണ എല്‍നീനോ പ്രതികൂലമായി കേരളത്തെ ബാധിക്കില്ല എന്നും കാലാവസ്ഥ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    

Similar News