ഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം: രാഹുല്‍ ഗാന്ധി

Update: 2022-06-28 16:58 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ഉദ്ദയ്പൂരില്‍ നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ രാഹുല്‍, നടന്നത് ഹീനകൃത്യമെന്നും കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പടര്‍ത്തുന്നവരെയും ശിക്ഷിക്കണം. നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്ന് ഇത്തരം വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനം നിലനിര്‍ത്താനായി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുകയാണ്. തയ്യല്‍ക്കടയുടമ കനയ്യലാല്‍ എന്നെയാളെയാണ് കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മേഖലയില്‍ അക്രമ സംഭവങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയ്പൂരില്‍ ചിലയിടങ്ങളില്‍ കടകള്‍ക്ക് തീയിട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂര്‍ മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സ്ഥലത്ത് 600 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News