ഉരുള്‍പൊട്ടല്‍ മേഖലയിലെ ക്വാറികള്‍ക്ക് പിടിവീഴും; കര്‍ശന നടപടിയുമായി വയനാട് ജില്ലാ കലക്ടര്‍

നോട്ടിസ് നല്‍കി രണ്ടാഴ്ചക്കകം ഇത്തരം ക്വാറികള്‍ പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനകം അന്തിമ തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2019-08-22 16:33 GMT

കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശന നടപടിയുമായി ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍. രണ്ടാഴ്ചക്കകം നോട്ടിസ് നല്‍കി ഇത്തരം ക്വാറികള്‍ പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനകം അന്തിമ തീരുമാനമെടുക്കാനും എ എസ് അജയകുമാര്‍ ഐഎസ് നിര്‍ദേശിച്ചു.

മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. ക്വാറികള്‍ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്റ്റംബര്‍ 20 മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. അല്ലാത്തവയുടെ പ്രവര്‍ത്തനം നിരോധിക്കും.

ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ എന്നിവരടങ്ങിയ സംഘം നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സോയില്‍ പൈപ്പിങ്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മുതലായവ സംബന്ധിച്ചും പരിശോധന നടത്തണം. പരിശോധനാ റിപോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറിന്റെ ഉത്തരവില്‍ പറയുന്നു.

ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റിസോര്‍ട്ടുകള്‍, വാസഗൃഹം, വിദ്യാഭ്യാസം, ആശുപത്രി, സാമൂഹ്യാവശ്യം, ആരാധനാലയം എന്നിവയില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങളും പഞ്ചായത്തോ മുനിസിപാലിറ്റിയോ പരിശോധിക്കുകയും അവയുടെ രജിസ്‌ട്രേഷനുള്ള സുരക്ഷാ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിബന്ധന പാലിക്കാത്തവയുടെയും രജിസ്റ്റര്‍ ചെയ്യാത്തവയുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കും. പരിശോധനയ്ക്കായി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

കനത്ത മഴയെതുടര്‍ന്ന് വയനാട്ടില്‍ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടിയുമായി മുന്നോട്ട് പോവുന്നത്.

Tags:    

Similar News