47 കോടി രൂപ 'മൂല്യമുള്ള' വ്യാജ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറു പേര്‍ പിടിയില്‍

പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Update: 2020-06-11 01:45 GMT

പൂനെ: മിലിട്ടറി ഇന്റലിജന്‍സും പൂനെ സിറ്റി പോലിസും സംയുക്തമായി നടത്തിയ ഓപറേഷനില്‍ 47 കോടി രൂപയിലധികം 'മൂല്യമുള്ള' വന്‍ കള്ളനോട്ട് ശേഖരം പിടികൂടി. 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് അടയാളപ്പെടുത്തിയ പ്ലേ കറന്‍സി നോട്ടുകള്‍ ഉള്‍പ്പെടെ വ്യാജ ഇന്ത്യന്‍, വിദേശ കറന്‍സി നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ സൈനിക ജവാന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി.

പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത തോക്കുകളും അറസ്റ്റിലായവരുടെ പക്കലുണ്ടായിരുന്നു. പിടിയിലായ സൈനികനെ പൂനെയിലെ ഒരു സൈനിക കേന്ദ്രത്തിലേക്ക് മാറ്റി.

സതേണ്‍ കമാന്‍ഡ് ലൈസണ്‍ യൂണിറ്റിം മിലിട്ടറി ഇന്റലിജന്‍സും പൂനെ സിറ്റി പോലിസിലെ ക്രൈം ബ്രാഞ്ചുമാണ് സംയുക്ത റെയ്ഡില്‍ ഭാഗമായത്. അറസ്റ്റിലായ സൈനികന് കള്ളനോട്ട് സംഘത്തിന്റെ ഭാഗമെന്നാണ് പ്രാഥമിക വിവരമെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാന്‍ നഗറിലെ ഒരു ബംഗ്ലാവില്‍ കള്ളനോട്ട് വ്യാപാരം നടക്കുന്നതായി ആര്‍മി ഇന്റലിജന്‍സിനാണ് വിവരം ലഭിച്ചത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയുമാണ് പിടിച്ചെടുത്തവയില്‍ ഏറെയും. വ്യാജ യുഎസ് ഡോളര്‍, രഹസ്യ ക്യാമറകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യാജ രേഖകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.4.2 കോടിയുടെ വ്യാജ യുഎസ് ഡോളറാണ് പിടിച്ചെടുത്തത്. ലാന്‍സ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാന്‍ എന്ന സൈനികനാണ് പിടിയിലായത്.

സുനില്‍ സാര്‍ദ, റിതേഷ് രത്‌നാകര്‍, തുഹൈല്‍ അഹമ്മദ്, ഇഷാഖ് ഖാന്‍, അബ്ദുള്‍ ഗാനി ഖാന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ കറന്‍സി നോട്ടുകെട്ടുകളുടെ മറവിലായിരുന്നു ഇടപാട്. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെന്നാണ് പോലിസ് നിഗമനം. 

Tags:    

Similar News