പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നു; ഓഹരി വിൽപ്പന നടപടിക്രമം ലളിതമാക്കി കേന്ദ്ര സർക്കാർ

അടിയന്തരമായി ഓഹരിവിൽപ്പന വഴി 1.05 ലക്ഷം കോടി രൂപ സമാഹരിച്ചുകൊണ്ട് ധനക്കമ്മി പരിഹരിക്കാനുള്ള നീക്കമാണിതെന്നാണ് സർക്കാർ വാദം.

Update: 2019-10-06 01:55 GMT

ന്യൂഡൽഹി: ഓഹരി വിൽപ്പന നടപടിക്രമം ലളിതമാക്കി കേന്ദ്ര സർക്കാർ. ഭാരത്‌ പെട്രോളിയം അടക്കമുള്ള കമ്പനികളുടെ സ്വകാര്യവൽകരണത്തിനാണ് ഈ നടപടി. കേന്ദ്ര മന്ത്രിസഭാ യോഗമാണ് പുതിയ നയത്തിനു അനുമതി നൽകിയത്. രാജ്യം നേരിടുന്ന ധനകമ്മി പരിഹരിക്കാനാണ് നീക്കമെന്നാണ് വിശദീകരണം.

അടിയന്തരമായി ഓഹരിവിൽപ്പന വഴി 1.05 ലക്ഷം കോടി രൂപ സമാഹരിച്ചുകൊണ്ട് ധനക്കമ്മി പരിഹരിക്കാനുള്ള നീക്കമാണിതെന്നാണ് സർക്കാർ വാദം. വൻ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നതിനാൽ മന്ത്രിസഭാ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ വാർത്താ പ്രാധാന്യം നൽകിയില്ല. മന്ത്രിസഭാ യോഗ തീരുമാനം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുന്ന പതിവും ഒഴിവാക്കി.

ഓഹരി വിൽപ്പനയ്‌ക്കുള്ള കമ്പനികളെ ഇതുവരെ നിശ്ചയിച്ചത്‌ നിതി ആയോഗാണ്. ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ, പൊതുസ്വത്ത്‌ മാനേജ്‌മെന്റ്‌ വകുപ്പാണ്‌ ഇനി ഓഹരി വിറ്റഴിക്കാന്‍ ചുക്കാൻപിടിക്കുക. നിതി ആയോഗിന്റെ പങ്ക്‌ നാമമാത്രമാകും. നിർണായക തീരുമാനമെടുക്കുന്ന മന്ത്രിസമിതി യോഗങ്ങളിൽ ഡിഐപിഎഎം വകുപ്പ്‌ സെക്രട്ടറിയും പങ്കെടുക്കും. ഓഹരി വിൽപ്പന നാലോ അഞ്ചോ മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ്‌ ശ്രമം. ധനമന്ത്രാലയം നോഡൽ ഏജൻസിയായി പ്രവർത്തിക്കും.

വർഷം ശരാശരി 12,000 കോടിയിൽപ്പരം പ്രവർത്തന ലാഭമുള്ള ഭാരത്‌ പെട്രോളിയത്തിന്റെ ഓഹരി വിൽപ്പന വഴി 60,000 കോടി രൂപ കിട്ടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അമേരിക്കൻ എണ്ണ ഭീമനായ എക്‌സോൺ മൊബീൽ അടക്കമുള്ള ബഹുരാഷ്ട്ര കുത്തകകൾ ഭാരത്‌ പെട്രോളിയത്തിനായി രംഗത്തുണ്ട്‌. ഭാരത്‌ പെട്രോളിയത്തിന്റെ 53.29 ശതമാനം ഓഹരിയാണ്‌ കേന്ദ്രത്തിന്റെ കൈവശമുള്ളത്‌.

ഷിപ്പിങ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ, വൈദ്യുതിമേഖലാ കമ്പനികളായ നീപ്‌കോ, ടിഎച്ച്‌ഡിസി എന്നിവയാണ്‌ സ്വകാര്യവൽകരണത്തിനു തീരുമാനമായ മറ്റു കമ്പനികൾ. ഓഹരി ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ച്‌ ഉടൻ വിജ്ഞാപനമിറക്കും.

Tags:    

Similar News