അമേരിക്കയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം; വെടിവയ്പ്പിൽ 19 കാരൻ കൊല്ലപ്പെട്ടു
ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പോലിസുകാരായിരുന്നു നിരായുധനായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്.
വാഷിംഗ്‍ടണ്‍: അമേരിക്കയില്‍ പോലിസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
ഡെട്രോയിറ്റിൽ വെള്ളിയാഴ്ച വൈകിട്ട് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് 19 കാരൻ കൊല്ലപ്പെട്ടുവെന്ന് പോലിസ് പ്രസ്താവനയിൽ പറഞ്ഞു. അജ്ഞാതനായ ഒരാളാണ് വെടിയുതിർത്തതെന്ന് പോലിസ് പറഞ്ഞു. പോലിസിനെ ആക്രമിച്ചാൽ തങ്ങൾ സഹിക്കില്ലെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
അറ്റ്‍ലാന്‍റയില്‍ സിഎന്‍എന്‍ ചാനലിന്‍റെ ഓഫീസ് ആക്രമിച്ചു. പോലിസിന്‍റെ വംശവെറിക്കെതിരേ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നാലാം ദിനവും പ്രതിഷേധങ്ങൾ ആളിപടരുകയാണ്. അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോര്‍ജ് ഫ്ലോയിഡ് എന്ന കുറത്ത വര്‍ഗക്കാരന്‍ പോലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്.
ഒരു കടയില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പോലിസുകാരായിരുന്നു നിരായുധനായ യുവാവിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലിസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പോലിസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്.
വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തീവച്ചു.
അതേസമയം ഡെറിക് ചോവന്‍റെ ഭാര്യ കെല്ലി ചോവൻ വിവാഹ മോചനത്തിന് അപേക്ഷ നൽകിയതായി സെകുല ഫാമിലി ലോ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.