പ്രമുഖ ദലിത് ആക്റ്റിവിസ്റ്റ് ബി ആര്‍ ഭാസ്‌കര്‍ പ്രസാദ് എസ് ഡിപിഐയില്‍ ചേര്‍ന്നു

Update: 2021-03-21 02:49 GMT

ബെംഗളൂരു: പ്രമുഖ ദലിത് ആക്റ്റക്ടിവിസ്റ്റും കര്‍ണാടക ദലിത് സംഘതനേഗല ഒക്കുട്ട (കര്‍ണാടക ദലിത് ഓര്‍ഗനൈസേഷന്‍ അസോസിയേഷന്‍) സംസ്ഥാന കണ്‍വീനറുമായ ബി ആര്‍ ഭാസ്‌കര്‍ പ്രസാദ് എസ്ഡിപിഐയില്‍ ചേര്‍ന്നു. ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശനം. എസ്ഡിപിഐയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ പലരും എന്നോട് എന്തുകൊണ്ടാണ് ഒരു 'മുസ് ല പാര്‍ട്ടി'യില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചു. അപ്പോള്‍ എസ്ഡിപിഐ ഒരു മത പാര്‍ട്ടിയല്ലെന്നും സാമൂഹിക ജനാധിപത്യ പാര്‍ട്ടിയാണെന്നുമായിരുന്നു എന്റെ മറുപടി. രാജ്യത്തെ മുസ്‌ലിംകളുടെയും ദലിതരുടെയും പ്രശ്‌നങ്ങള്‍ ദലിത്-മുസ്‌ലിം ഐക്യത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    തന്റെ ഉപദേഷ്ടാവും കര്‍ണാടക ഹൈക്കോടതി അഭിഭാഷകനും ബാക്ക് വേര്‍ഡ് ക്ലാസ് കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ സി എസ് ദ്വാരകാനാഥിന്റെ സന്ദേശവും അദ്ദേഹം വായിച്ചു. 'എസ്ഡിപിഐയില്‍ ചേരുന്നതില്‍ ദ്വാരകനാഥ് സര്‍ സന്തുഷ്ടനാണ്. ഇത് ഉന്നച ജാതിക്കാര്‍ ആധിപത്യം പുലര്‍ത്തുന്ന പാര്‍ട്ടിയല്ല. മുസ് ലിംകളും ദലിതരും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളും രാഷ്ട്രീയമായി ഒന്നിക്കേണ്ട സമയമാണിത്.

    തലയില്‍ തൊപ്പിയും താടിയും ഉള്ളവര്‍ തീവ്രവാദിയാണെന്ന് കരുതുന്നവര്‍ ഒരിക്കലും എനിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ വിമര്‍ശിക്കുന്നവര്‍ക്കു വേണ്ടി എന്റെ സമയം പാഴാക്കരുതെന്നും പകരം ചേരികളിലും മൊഹല്ലകളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചതായും ബി ആര്‍ ഭാസ്‌കര്‍ പ്രസാദ് പറഞ്ഞു.

    ലോക്ക്ഡൗണ്‍ കാലത്ത് മരണമടഞ്ഞ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ പോലും ഉപേക്ഷിച്ചപ്പോള്‍ മതവ്യത്യാസമില്ലാതെ സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങിയ എസ്ഡിപിഐ കേഡര്‍മാരെ ഭാസ്‌കര്‍ പ്രസാദ് പ്രശംസിച്ചു. 'ഈ പ്രവര്‍ത്തകര്‍ക്കൊപ്പം രാവും പകലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    'എസ് ഡിപിഐ ഗ്രാമീണതലത്തില്‍ താഴെത്തട്ടിാണ് പ്രവര്‍ത്തിക്കുന്നതെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് യഥാര്‍ത്ഥ ഇടം നല്‍കുന്ന പാര്‍ട്ടിയാണിതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹന്നാന്‍ പറഞ്ഞു. ചരിത്രത്തില്‍ നിന്ന് പഠിക്കാന്‍ തയ്യാറാവണമെന്ന് എസ് ഡിപിഐയുടെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് പറഞ്ഞു.

    ബിജെപിക്ക് തുടക്കത്തില്‍ പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവര്‍ രാജ്യം ഭരിക്കുന്നു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍, അത് നേടുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്ന ഒന്നും തന്നെയില്ല. തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും അവരുടെ സഖ്യത്തില്‍ ചേരാന്‍ ഞങ്ങളോട് വാഗ്ദാനം ചെയ്തു. ഞങ്ങളുടെ കഠിനാധ്വാനവും മൂല്യങ്ങളും കാരണമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. എസ് ഡിപിഐ ജനറല്‍ സെക്രട്ടറിമാരായ അഫ്‌സര്‍ കൊടലിപേട്ട്, മുജാഹിദ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിനിധി സയ്യിദ് സാദിയ, സംസ്ഥാന സെക്രട്ടറി മഹബൂബ് ഷെരീഫ്, അഡ്വ. താഹിര്‍ സംസാരിച്ചു.

    റിട്ട. കെഎഎസ് ഓഫിസര്‍ വസന്ത് കുമാര്‍, കര്‍ണാടക ആദിജാംബവ ഡവലപ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി രമേശ് കുമാര്‍, കര്‍ണാടക സ്‌റ്റേറ്റ് ദലിത് അസോസിയേഷന്‍ കമലാ നഗര്‍ വൈസ് പ്രസിഡന്റ് ഗോവിന്ദ് രാജു, സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ധരാജു, കര്‍ണാടക രക്ഷന വേദികെ ക്രാന്തി സേന സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, സാമൂഹിക പ്രവര്‍ത്തകന്‍ അമാനുല്ല തുടങ്ങി നിരവധി പേരാണ് ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ എസ് ഡിപി ഐയില്‍ ചേര്‍ന്നത്.

Prominent Dalit Activist BR Bhaskar Prasad Joins SDPI

Tags:    

Similar News