ജമ്മുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംസ്ഥാനത്ത് തുടരുകയാണ്.

Update: 2019-08-09 19:22 GMT

ജമ്മു: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മുവില്‍ നരോധനാജ്ഞ പിന്‍വലിച്ചു. സ്ഥലത്തെ സ്‌കൂളുകള്‍ ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചത്. ജമ്മു ജില്ലയിലെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ മാത്രമാണ് നിരോധനാജ്ഞ പിന്‍വലിച്ചിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംസ്ഥാനത്ത് തുടരുകയാണ്. കശ്മീരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ഡോവല്‍ ചൊവ്വാഴ്ച വരെ സ്ഥലത്തുണ്ടാകുമെന്ന് അറിയിച്ചു.

അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുള്ള ഉത്തരവ് കാണിച്ചാണ് തടഞ്ഞതെന്നും സംരക്ഷണത്തിന്റെ അകമ്പടിയില്‍ പോലും ശ്രീനഗറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും യെച്ചൂരി അറിയിച്ചു.

Tags: