നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ വിരുദ്ധം:കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമ വിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Update: 2022-06-27 07:40 GMT

തിരുവനന്തപുരം:സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇന്ന് നിയമസഭയില്‍ അരങ്ങേറിയതെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍.നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെയുഡബ്ല്യൂജെ പ്രതികരിച്ചു.വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫിസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കെയുഡബ്ല്യൂജെ പ്ര്‌സ്താവനയില്‍ വ്യക്തമാക്കി.

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്.മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫിസുകളില്‍ പ്രവേശിക്കുന്നതു വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്.പിആര്‍ഡിയിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കേണ്ടതുണ്ട്.മാധ്യമ വിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News