കോട്ടയത്ത് പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ അധികം കൂട്ടംകൂടുന്നതിനു നിരോധനം

Update: 2020-04-28 15:37 GMT

കോട്ടയം: കൊവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളില്‍ ജനങ്ങള്‍ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാന്‍ അനുവദിച്ചും പോലിസ് പ്രത്യേകം മാര്‍ക്ക് ചെയ്ത കണ്ടെയന്‍മെന്റ് മേഖലയില്‍ വീടിനുപുറത്ത് സഞ്ചരിക്കുന്നത് നിരോധിച്ചും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലെ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കെ തന്നെ ചില മേഖലകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഹോട്ട് സ്‌പോട്ടുകളില്‍ പാചകവാതക വിതരണം, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

കണ്ടെയ്ന്‍മെന്റ് മേഖലകളും ഹോട്ട് സ്‌പോട്ടുകളും ഒഴികെയുള്ള മേഖലകളില്‍ പുതിയ ഉത്തരവ് പ്രകാരം അനുവദിച്ച ഇളവുകള്‍

അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം.

ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസിനു മാത്രമാണ് അനുമതി. ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി 8 വരെ അനുവദിക്കും

പാചകവാതക വിതരണം, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാം

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഓഫിസുകള്‍, കൊവിഡ് കെയര്‍ സെന്ററുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫിസുകള്‍, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം, എക്‌സൈസ് വകുപ്പ് എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.




Tags: