റെയിൽവേ സ്വകാര്യവൽക്കരിക്കുന്നത് 50 സുപ്രധാന പാതകൾ

നേരത്തെ 28 പാതകളാണ്‌ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്‌. ഈ പാതകളിലൂടെ സ്വകാര്യ ഓപറേറ്റർമാരുടെ 150 ട്രെയിനുകൾ രാജ്യ വ്യാപകമായി ഓടിക്കും.

Update: 2019-10-02 02:56 GMT

ന്യൂഡൽഹി: സ്വകാര്യ വൽക്കരണത്തിന്‌ 50 സുപ്രധാന പാതകൾ റെയിൽവേ ബോർഡ്‌ തിരഞ്ഞെടുത്തു. പാതകളുടെ സാധ്യതാപഠനം ഉടൻ നടത്തി റിപോർട്ട്‌ സമർപ്പിക്കാൻ റെയിൽവേ ബോർഡ്‌ പ്രത്യേക യോഗം നിർദേശം നൽകി. വിവിധ റെയിൽവേ സോണുകളുടെ ഓപറേഷൻസ്‌ വിഭാഗം മാനേജർമാർക്കാണ്‌ നിർദേശം.

നേരത്തെ 28 പാതകളാണ്‌ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്‌. ഈ പാതകളിലൂടെ സ്വകാര്യ ഓപറേറ്റർമാരുടെ 150 ട്രെയിനുകൾ രാജ്യ വ്യാപകമായി ഓടിക്കും. റെയിൽവേ ട്രാഫിക് വിഭാഗം അംഗത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 27ന്‌ ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിന്റേതാണ്‌ തീരുമാനം. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 50 പാതകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കുന്നതിനെപ്പറ്റി യോഗത്തിൽ പ്രാഥമിക ചർച്ചയുണ്ടായി.

ഡൽഹി, മുംബൈ, ചെന്നൈ, കോയമ്പത്തൂർ, ഹൗറ, ബംഗളൂരു, ചണ്ഡീഗഢ്‌, സെക്കന്തരബാദ്‌ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും എറണാകുളം– തിരുവനന്തപുരം പാതയും സ്വകാര്യവൽക്കരണ പട്ടികയിലുണ്ട്‌. ടെൻഡർ വഴിയാണ്‌ സ്വകാര്യ ട്രെയിൻ ഓപറേറ്റർമാരെ തെരഞ്ഞെടുക്കുക. ടിക്കറ്റ്‌ നിരക്ക്‌ ഓപറേറ്റർമാർ തന്നെ നിശ്ചയിക്കും. നിശ്ചിത തുക വാടക റെയിൽവേക്ക്‌ നൽകിയാൽ മതി. റെയിൽവേയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം.

സ്വകാര്യവൽക്കരണത്തിന്‌ മുന്നോടിയായി ഐആർസിടിസിക്ക്‌ കൈമാറിയ ആദ്യ ട്രെയിൻ നാലിന്‌ ലക്‌നോയിൽ ഫ്ലാഗ് ഓഫ്‌ ചെയ്യും. രണ്ടാമത്തെ മുംബൈ – അഹമ്മദബാദ് ട്രെയിൻ അതിനുശേഷം ഓടിത്തുടങ്ങും. ഇതിനെതിരെ നാലിന്‌ റെയിൽവേയിൽ ജീവനക്കാരുടെ യൂനിയനുകൾ കരിദിനം ആചരിക്കും. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സേവനമേഖലയിലെ സ്വകാര്യവൽക്കരണം അതിവേഗത്തിലാണ് നടക്കുന്നത്. 

Tags:    

Similar News