സംവരണം: സുപ്രിം കോടതി വിധി ഫാഷിസ്റ്റ് അജണ്ടയ്ക്ക് ആക്കം കൂട്ടുമെന്ന് എസ്ഡിപിഐ

ജനാധിപത്യത്തിലെ പ്രതീക്ഷയും അവസാന ആശ്രയവുമായ സുപ്രിം കോടതിയില്‍ നിന്ന് ഇത്തരം വിധികളുണ്ടാവുന്നത് അനുചിതമാണ്. എം കെ ഫൈസി പറഞ്ഞു.

Update: 2020-02-11 13:57 GMT

ന്യൂഡല്‍ഹി: ഉദ്യോഗക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കേണ്ടെന്ന സുപ്രിം കോടതി വിധി സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ തുടച്ചുനീക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് ആക്കം കൂട്ടുന്നതാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് നേരെയുള്ള ആക്രമണമാണിത്. പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ന്ന സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണിതെന്നും ഫൈസി ചൂണ്ടിക്കാട്ടി.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുകയെന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. സംവരണം നിഷേധിക്കാന്‍ സുപ്രീം കോടതി വിധി സംസ്ഥാനത്തെ സഹായിക്കുകയെന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യത്തിലെ പ്രതീക്ഷയും അവസാന ആശ്രയവുമായ സുപ്രിം കോടതിയില്‍ നിന്ന് ഇത്തരം വിധികളുണ്ടാവുന്നത് അനുചിതമാണ്. ഭരണഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കമായിമാറിയ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണം അവരുടെ മൗലികാവകാശമാണ്.

പട്ടികജാതി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്ന് സംവരണം കവര്‍ന്നെടുക്കാനും ദലിതുകളെയും മറ്റ് പിന്നാക്ക വിഭഗങ്ങളെയും ഉന്നത എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ നിന്ന് അകറ്റാനും ഗൂഢാലോചനകളും ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുമ്പോള്‍ സംവരണത്തെ അട്ടിമറിക്കുന്ന ഇത്തരം നിലപാട് സുപ്രീംകോടതി സ്വീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഗത്തുനിന്നും ഭീഷണി നേരിടുന്ന എസ്‌സി- എസ്ടി, ഒബിസി സമുദായങ്ങള്‍ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരണമെന്ന് എം കെ ഫൈസി അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News