പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ കേന്ദ്രത്തിന് പിരിച്ചുവിടാനാവുമെന്ന് ബിജെപി എംപി

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ തയാറാവാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി 356ാം വകുപ്പു പ്രകാരമുള്ള അധികാരം പ്രയോഗിക്കണം. ഭരണഘടനാ തകര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിക്ക് ഇത്തരത്തില്‍ ഇടപെടല്‍ നടത്താനാവുമെന്ന് ഉദയ് പ്രതാപ് സിങ് പറഞ്ഞു.

Update: 2020-01-04 13:29 GMT

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാവുമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിങ്. വിവാദ നിയമം നടപ്പാക്കുന്നതില്‍ കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥമാണ്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ തയാറാവാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി 356ാം വകുപ്പു പ്രകാരമുള്ള അധികാരം പ്രയോഗിക്കണം. ഭരണഘടനാ തകര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിക്ക് ഇത്തരത്തില്‍ ഇടപെടല്‍ നടത്താനാവുമെന്ന് ഉദയ് പ്രതാപ് സിങ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കേരള നിയമസഭ പാസാക്കിയിരുന്നു. കേരളത്തിനു പുറമേ ബംഗാള്‍, പഞ്ചാബ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. നിയമത്തിനെതിരേ നിലപാടെടുക്കുന്നതില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് അയച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കേരളം എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമ സഭ പ്രമേയം പാസാക്കിയ കാര്യവും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു.

Tags:    

Similar News