ദാരിദ്ര്യം; നവജാത ശിശുവിനെ വിറ്റ അമ്മയും വാങ്ങിയ ദമ്പതികളും അറസ്റ്റില്‍

ഏഴുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു

Update: 2019-03-15 02:02 GMT

എറണാകുളം: ദാരിദ്ര്യം കാരണം നവജാതശിശുവിനെ വിറ്റ മാതാവിനെയും വാങ്ങി ദമ്പതികളെയും പോലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുടവൂരില്‍ ഇക്കഴിഞ്ഞ 26ന് പുലര്‍ച്ചെ 1.30 നാണ് 28കാരി സ്വന്തം വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ഏഴുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. അന്നു വൈകീട്ട് മൂന്നോടെ പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് മക്കളില്ലാത്ത ദമ്പതികള്‍ക്കു വിറ്റത്.

    12 വര്‍ഷമായി കുട്ടികളില്ലാത്തതിന് ചികില്‍സ നടത്തിവരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ ദമ്പതികള്‍ക്കാണ് കുട്ടിയെ വിറ്റത്. ആശുപത്രി അധികൃതരുടെ അറിവോടെയാണ് സംഭവമെന്നാണ് സൂചന. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള യുവതി വീണ്ടും ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് നേരാംവണ്ണം വരാതായി. ഇതോടെ യുവതിക്കും കുഞ്ഞുങ്ങളും കടുത്ത ദാരിദ്ര്യം അനുഭവിക്കാന്‍ തുടങ്ങി. ഇതാണ് കുഞ്ഞിനെ വില്‍ക്കാന്‍ കാരണമെന്നാണ് പോലിസ് കണ്ടെത്തല്‍. കുഞ്ഞില്ലാതെ യുവതി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അയല്‍വാസി മൂവാറ്റുപുഴ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെ വാങ്ങി നാട്ടിലേക്ക് മടങ്ങിയ ദമ്പതികളെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് പണം വാങ്ങാതെയാണ് കുഞ്ഞിനെ നല്‍കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഞ്ഞിനെ കൈമാറുമ്പോള്‍ നടത്തേണ്ട ചട്ടങ്ങളൊന്നും പാലിച്ചിക്കാത്തതിനാലാണു നടപടി. അതേസമയം, മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ മൂവര്‍ക്കും ജാമ്യം നല്‍കുകയും കുഞ്ഞിനെ മാതാവിന് വിട്ടുനല്‍കുകയും ചെയ്തു.




Tags:    

Similar News