ബാബരി കേസ് വിധി: രാജ്യത്തിനെതിരായ വെല്ലുവിളി-പോപുലര്‍ ഫ്രണ്ട്

നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള അപ്രമാധിത്വവും നിയന്ത്രണവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം.

Update: 2020-09-30 16:08 GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ സിബിഐ പ്രത്യേക കോടതി വിധി രാജ്യത്തെ ജനങ്ങള്‍ക്ക് മാനക്കേടാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം പറഞ്ഞു. സ്വതന്ത്രമായ നീതിന്യായവ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ മതേതരത്വമെന്ന സങ്കല്‍പ്പത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കണ്ടാലറിയാവുന്ന അക്രമിസംഘത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിവിധി നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പട്ടാപ്പകല്‍, മാധ്യമങ്ങളെ സാക്ഷിയാക്കി സംഘടിതമായി നടത്തിയ കുറ്റകൃത്യത്തില്‍ പ്രതികളായ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമടക്കമുള്ള 32 പ്രതികളെ 28 വര്‍ഷത്തിനു ശേഷം തെളിവില്ലെന്ന് കണ്ടെത്തി വെറുതെവിട്ട ജസ്റ്റിസ് എസ് കെ യാദവിന്റെ വിധി പ്രസ്താവം സത്യത്തിനു നേരെ കണ്ണടച്ചിരിക്കുന്നു. 68 സംഘപരിവാര്‍ നേതാക്കള്‍ മുഖ്യപ്രതികളാണെന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകളെയും കോടതി വിധി അവഗണിച്ചു.

തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലമില്ലാതെ, സിബിഐ കോടതി ഒരു രാഷ്ട്രീയ വിധി ചുട്ടെടുക്കുകയാണ് ചെയ്തത്. പള്ളി തകര്‍ത്തത് കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ചിട്ടും ബാബരി ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ 2019 നവംബര്‍ 9 ലെ കോടതി വിധിയുടെ തുടര്‍ച്ചയായി, തികച്ചും പക്ഷപാതപരമായ ഇത്തരമൊരു വിധി അപ്രതീക്ഷിതമായിരുന്നില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള അപ്രമാധിത്വവും നിയന്ത്രണവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ കൈകടത്തിയതിന്റെ നിരവധി അനുഭവങ്ങള്‍ രാജ്യത്തിനു മുന്നിലുണ്ട്.

യഥാര്‍ഥത്തില്‍ മുസ്‌ലിംകളടക്കം നീതി തേടുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രതീക്ഷകള്‍ സുപ്രീകോടതി വിധിയോടെ തന്നെ അസ്ഥാനത്തായിരുന്നു. ഇപ്പോള്‍, ചരിത്രത്തില്‍ കരിദിനമായി അടയാളപ്പെടുത്തേണ്ട മറ്റൊരുദിനം കൂടി വന്നെത്തിയിരിക്കുന്നു. നിരന്തരമായ തിരിച്ചടികള്‍ക്കിടയിലും പ്രതീക്ഷ കൈവെടിയാതെ, നീതിയും സമാധാനവും പുനസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും സ്വീകരിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് ഒ എം എ സലാം ആഹ്വാനം ചെയ്തു.

Tags:    

Similar News