അസമിലെ അറസ്റ്റുകളെയും റെയ്ഡുകളെയും അപലപിച്ച് പോപുലര്‍ ഫ്രണ്ട്

ഏതെങ്കിലും അക്രമപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതാവോ അംഗമോ ഏര്‍പ്പെട്ടിട്ടില്ലെന്നിരിക്കെ പോലിസിന്റെ ഈ അടിച്ചമര്‍ത്തല്‍ നടപടി തികച്ചും പക്ഷപാതപരമാണ്.

Update: 2019-12-18 10:26 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് തങ്ങളുടെ അസം സംസ്ഥാന പ്രസിഡന്റ് അമിനുല്‍ ഹഖിനെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തതില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത അമിനുല്‍ ഹഖിനെ ഇതുവരെ വിട്ടയച്ചിട്ടില്ല.

പോപുലര്‍ഫ്രണ്ട് സംസ്ഥാന ഓഫിസിലും ചില സംസ്ഥാന നേതാക്കളുടെ വസതിയിലും അസം പോലിസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും അക്രമപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതാവോ അംഗമോ ഏര്‍പ്പെട്ടിട്ടില്ലെന്നിരിക്കെ പോലിസിന്റെ ഈ അടിച്ചമര്‍ത്തല്‍ നടപടി തികച്ചും പക്ഷപാതപരമാണ്.

ഒരു പ്രത്യേക സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ഒരു സംസ്ഥാന മന്ത്രി തെളിവുകളൊന്നും കാണിക്കാതെ നടത്തിയ ആരോപണത്തിനു പിന്നാലെയാണ് പോലിസ് നടപടികള്‍ ആരംഭിച്ചത്.

ആരോപണം അടിസ്ഥാനരഹിതവും മോശം പ്രവണതയുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് വിശേഷിപ്പിച്ചു. അമിനുല്‍ ഹഖിനെ ഉടന്‍ മോചിപ്പിക്കണം. ഇപ്പോഴത്തെ പ്രക്ഷോഭത്തെ ആത്യന്തികമായി തകര്‍ക്കാനും പരാജയപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി അസമിലെ ജനങ്ങളുടെ വംശീയ പ്രക്ഷോഭത്തെ മുസ്‌ലിം വിരുദ്ധ പ്രക്ഷോഭമാക്കി വഴിതിരിച്ചുവിടുകയാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്തുന്നതിലൂടെയും ലക്ഷ്യമിടുന്നതിലൂടെയും ബിജെപി ലക്ഷ്യമിടുന്നതെന്നും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

Tags: