സിനിമാ സെറ്റിലെ പള്ളി ആക്രമണം: ഹിന്ദുത്വ രാജ് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും-പോപുലര്‍ ഫ്രണ്ട്

അക്രമികള്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതോടെ, വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രഹസനമായി മാറിയിരിക്കുന്നു.

Update: 2020-05-26 06:06 GMT

കോഴിക്കോട്: കാലടിയില്‍ സിനിമ ചിത്രീകരണത്തിനായി നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത സംഭവത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദൂല്‍ സത്താര്‍ ശക്തമായി അപലപിച്ചു. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പട്ടാപ്പകല്‍ അക്രമം അഴിച്ചു വിടുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹത്തില്‍ പ്രചരിക്കുകയും ചെയ്തത് സവര്‍ണ ഭീകരത കേരളത്തില്‍ ആഴത്തില്‍ പിടിമുറുക്കിയതിന്റെ തെളിവാണ്.

സമൂഹത്തില്‍ ഭീതി പടര്‍ത്തി മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള ശ്രമമാണ് കാലടിയില്‍ നടന്നിട്ടുള്ളത്. തങ്ങളുടെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ സമൂഹം തയ്യാറായില്ലെങ്കില്‍ അടിച്ചമര്‍ത്തി മുന്നോട്ടു പോകുമെന്ന സന്ദേശം നല്‍കാനാണ് എഎച്ച്പി പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുള്ളത്. തീവ്ര ഹിന്ദുത്വ നേതാക്കള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നിരന്തരം നടത്തിയിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ അവര്‍ക്ക് സൈ്വര്യവിഹാരത്തിന് മൗനാനുവാദം നല്‍കിയ ആഭ്യന്തര വകുപ്പിനും പോലിസിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അക്രമികള്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതോടെ, വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രഹസനമായി മാറിയിരിക്കുന്നു.

സമൂഹത്തില്‍ ഛിദ്രത പടര്‍ത്താന്‍ വേണ്ടി ആസൂത്രിതമായി നടത്തിയ സംഭവത്തിനു പിന്നിലെ ഗുഢാലോചനക്കാരെ അടക്കം നിയമത്തിനു മുന്നിലെത്തിക്കണം. പ്രസ്താവനകള്‍ക്കപ്പുറം സംഘപരിവാര ഫാഷിസ്റ്റു സംഘടനകളെ നിലയ്ക്കു നിര്‍ത്താനുള്ള നടപടികളാണ് ഭരണ നേതൃത്വത്തില്‍ നിന്നുണ്ടാവേണ്ടത്.

മണപ്പുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പേര് പറഞ്ഞാണ് പള്ളിയുടെ മാതൃകയിലുള്ള സെറ്റിന് നേരെ അക്രമം നടത്തിയത്. ന്യൂനപക്ഷ ചിഹ്നങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ഹിന്ദുത്വ രാജ് നടപ്പാക്കാനാണ് കാവി ഭീകര സംഘടനകളുടെ നീക്കമെങ്കില്‍ ശക്തമായി ചെറുക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍നിരയില്‍ അണിചേരും. ഭീതിയും വിദ്വേഷവും പടര്‍ത്തി വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരേ കാവിഭീകരതയുടെ ഇരകളായ മുസ് ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News