പൗരത്വ നിയമത്തിനെതിരായ പോപുലര്‍ ഫ്രണ്ട് പ്രകടനം തടഞ്ഞ് പോലിസ്, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

ഇതേത്തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Update: 2020-02-08 17:10 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കരമനയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പ്രകടനം പോലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.


ആര്‍എസ്എസ് ഇന്ത്യ വിടുക, എന്‍ആര്‍സി ഉപേക്ഷിക്കുക, സിഎഎ പിന്‍വലിക്കുക, എന്‍പിആര്‍ റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് കരമനയില്‍ പൊതുസമ്മേളനം നടത്തിയത്. ഇന്ന് ഏഴ് മണിക്ക് നടത്താന്‍ ഉദ്ദേശിച്ച പൊതുയോഗത്തിന്റെ മുന്നോടിയായി സമാധാന പരമായി നടത്തിയ പ്രകടനം പോലിസ് തടയുകയും പ്രകടനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചതോടെ പൊതുയോഗം വലിയൊരു സമ്മേളനമായി മാറി. ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സലീം കരമന അധ്യക്ഷത വഹിച്ചു. നൗഷാദ് തിരുനാവായ മുഖ്യപ്രഭാഷണം നടത്തി. അഷ്‌കര്‍ തൊളിക്കോട് സംസാരിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം കരമനയില്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ നടത്തിയ ഈ പരിപാടിക്ക് സര്‍വ പിന്തുണയും നല്‍കിയ പോലിസാണ് ഇന്ന് സമാധാനപരമായി നടന്ന സമ്മേളനത്തിനെതിരേ രംഗത്തുവന്നത്.

Tags:    

Similar News