രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വിലയും കൂട്ടി

Update: 2021-09-28 02:03 GMT

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും ഡീസലിന് വിലവര്‍ധന. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോള്‍ വിലയിലും വര്‍ധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. ഡീസലിന്. 26 പൈസയുടെ വര്‍ധനയാണ് വരുത്തിയത്.

കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 94 രൂപ 58 പൈസയാണ്. പെട്രോള്‍ 101 രൂപ 70 പൈസ. തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്. ഡീസലിന് കഴിഞ്ഞ ദിവസവും 26 പൈസ കൂട്ടിയിരുന്നു.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങി. കഴിഞ്ഞ 72 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വീണ്ടും വില കൂടി.

അതേസമയം, രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    

Similar News