ക്വാറികൾ വിഴുങ്ങുന്ന "പുതുവിള"; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ സ്ഥിതി ചെയ്യുന്നതും ഏറെ പാരിസ്ഥിതിക പ്രശ്നം നിലനിൽക്കുന്ന വെളിയം പഞ്ചായത്തിലാണ്. ഈ പഞ്ചായത്ത് ഭരിക്കുന്നത് ഇടത് മുന്നണിയാണ്.

Update: 2019-07-07 11:07 GMT

കൊല്ലം: സർക്കാർ ഭരണ സംവിധാനങ്ങളുടെ ഒത്താശയോടെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെളിയം തൂലവിളയിൽ പ്രവർത്തിക്കുന്നത് പത്തോളം അനധികൃത ക്വാറികൾ. ജനജീവിതം ദുസ്സഹമാക്കുന്ന ക്വാറികൾ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും. പ്രക്ഷോഭത്തിൻറെ ഭാഗമായി വെളിയം പഞ്ചായത്ത് ഓഫീസിലേക്ക് തിങ്കളാഴ്ച ജനകീയ മാർച്ച് സംഘടിപ്പിക്കുന്നു.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലാണ് വെളിയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തരം നിരവധി ക്വാറികൾക്കാണ് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകി വരുന്നത്. ഇതുവരെ പത്തോളം ക്വാറികൾക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്. പോലിസിന്റെ സംരക്ഷണയിലാണ് പാറ ഖനനം വ്യാപകമായി നടക്കുന്നത്. കക്ഷിരാഷ്ട്രീയ നേതാക്കളും പാർട്ടികളും ഇതിന് ഒത്താശ ചെയ്യുന്നതായും പ്രദേശവാസികൾ പറയുന്നു. ക്വാറി മാഫിയകളിൽ നിന്ന് നേതാക്കൾ പണം വാങ്ങിയതായും ക്വാറികളുടെ പ്രവർത്തനം മൂലം വീടുകൾക്കടക്കം കേടുപാടുകൾ സംഭവിക്കുമ്പോൾ ക്വാറി മാഫിയയുടെ ആളുകളായി വന്ന് പ്രദേശവാസികൾക്ക് പണം വാഗ്ദാനം ചെയ്യുന്നതും രാഷ്ട്രീയ നേതാക്കൾ ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രകൃതിയെ തകർക്കുന്ന ഖനനം തടയാൻ ഉത്തരവാദിത്തപ്പെട്ട ജിയോളജിസ്റ്റും തഹസിൽദാരും ഖനനം തടയുന്നതിന് പകരം ജനങ്ങളെ കണ്ട് സമരം ഒത്തുതീർപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്.

ഇവിടെ രാവിലെ 3 മണി മുതൽ തുടങ്ങുന്ന പാറ ഖനനം നേരം വെളുക്കുന്നതോടെ നിർത്തിവയ്ക്കുന്നതാണ് പതിവ്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളിലായാണ് ഓരോ ക്വാറിയിൽ നിന്നും പാറ പൊട്ടിച്ച് കൊണ്ട് പോകുന്നത്. ദിവസവും വെളുപ്പാൻ കാലത്ത് പാറ പൊട്ടിക്കുന്നത് മൂലം പ്രകമ്പനം ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ സ്ഥിതി ചെയ്യുന്നതും ഏറെ പാരിസ്ഥിതിക പ്രശ്നം നിലനിൽക്കുന്ന വെളിയം പഞ്ചായത്തിലാണ്. ഈ പഞ്ചായത്ത് ഭരിക്കുന്നത് ഇടത് മുന്നണിയാണ്. കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പ്രദേശം കൂടിയായ ഇവിടെ കഴിഞ്ഞ മാസങ്ങളിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടന്നിരുന്നു.

വെളിയം പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന ക്വാറികൾക്കെതിരെ അതാത് പ്രദേശങ്ങളിൽ സമരം ചെയ്യുന്നവരെല്ലാം ചേർന്ന് സംയുകതമായാണ് നാളെ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കുന്നത്. ജില്ലാ പരിസ്ഥിതി ഏകോപന സമിതി, പശ്ചിമഘട്ട സംരക്ഷണ സമിതി തുടങ്ങിയ പത്തോളം സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രാഖ്യാപിച്ചിട്ടുണ്ട്. യുവാക്കളുടെ കൂട്ടായ്‌മയായ വെളിയം പ്രകൃതി സംരക്ഷണ വേദിയും സമരത്തിന് മുന്നിൽ ഉണ്ട്.

Tags:    

Similar News