മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത് ഉന്നതതല യോഗം ചേര്‍ന്നു

Update: 2023-05-31 15:50 GMT

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സിലും കേരളാ മാരിടൈം ബോര്‍ഡും സംയുക്തമായി ഉന്നതതലയോഗം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന യോഗം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉല്‍സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രയ്ക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രയ്ക്കായി മാറ്റിവയ്‌ക്കേണ്ട ദുരവസ്ഥയാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചശേഷം യാത്രക്കാരെ കണ്ടെത്താനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള, സിഇഒ സലീം കുമാര്‍, നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത് കോലാശ്ശേരി, എംഡിസി പ്രസിഡന്റ് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എം കെ അയ്യപ്പന്‍, സുബൈര്‍ പങ്കെടുത്തു.

Tags:    

Similar News