ലോക്‌സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും

പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേല്‍ക്കും. 11 മണിക്കാണ് സഭാനടപടികള്‍ തുടങ്ങുക.

Update: 2019-06-17 01:33 GMT

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം. അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ഇന്നും നാളെയും നടക്കുക. ഈ സമ്മേളനത്തില്‍ തന്നെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ. വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേല്‍ക്കും. 11 മണിക്കാണ് സഭാനടപടികള്‍ തുടങ്ങുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും അധികാരമേല്‍ക്കും. പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലിലെ അംഗമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ശേഷം ഇംഗ്‌ളീഷ് അക്ഷരമാലാക്രമത്തില്‍ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.

543 അംഗങ്ങളില്‍ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസ്സിന് താഴെയുള്ളവരാണ്. 16ാം ലോക്‌സഭയില്‍ 8 ശതമാനമായിരുന്നു 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം. കൂടുതല്‍ വനിത അംഗങ്ങള്‍ എത്തുന്നു എന്നതും 17ാം ലോക്‌സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്‌സഭയിലുള്ളത്. ഒന്നാം ലോക്‌സഭയില്‍ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.

38 ശതമാനം എംപിമാര്‍ കര്‍ഷകരാണെങ്കില്‍ 23 ശതമാനം പേര്‍ വ്യവസായികളും 4 ശതമാനം പേര്‍ അഭിഭാഷകരുമാണ്. 27 ശതമാനം പേരുടെ വിദ്യാഭ്യാസം 12 ക്‌ളാസുവരെ മാത്രമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ താരങ്ങളും ഇത്തവണ ലോക്‌സഭയിലേക്ക് എത്തുന്നു.

പുതിയ മുഖങ്ങള്‍ക്കൊപ്പം പുതിയ സമീപനങ്ങള്‍ കൂടി വേണമെന്നാണ് ഇന്നലെ സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സഭാ സമ്മേളനം തുടങ്ങുമ്പോഴും മുഖ്യപ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസില്‍ ആശയകുഴപ്പങ്ങള്‍ തുടരുകയാണ്. ലോക്‌സഭയിലെ നേതാവിനെ പോലും ഇതുവരെ കോണ്‍ഗ്രസിന് തീരുമാനിക്കാനായിട്ടില്ല.  

Tags:    

Similar News