മോദി വീണ്ടും വാരണാസിയില്‍നിന്ന് ജനവിധി തേടും

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Update: 2019-03-09 02:04 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരണാസിയില്‍നിന്ന് ജനവിധി തേടും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോദി മല്‍സരിച്ചിരുന്നു. രണ്ടിടത്തുനിന്നും വിജയിച്ച മോദി, വാരണാസിയില്‍ 5,81,022 വോട്ടിനാണ് മോദി വിജയിച്ചത്.

വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജ്‌രിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രിയെയുമാണ് തോല്‍പ്പിച്ചത്. ആദ്യ തിരഞ്ഞെടുപ്പിന് അങ്കം കുറിച്ച ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20.30 ശതമാനം (2,09,238) വോട്ട് നേടിയപ്പോള്‍ മോദി പോള്‍ ചെയ്തതില്‍ 56.37 ശതമാനം (5,81,022) വോട്ടാണ് നേടിയത്. 1991, 96, 98, 99, 2009 ലും ബിജെപിയെ ജയിപ്പിച്ച വാരണാസി 2004 ല്‍ മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. അന്ന് ഡോ.രാജേഷ് കുമാര്‍ മിസ്രയാണ് വാരണാസിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്. 2014 ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോദി, വഡോദരയിലെ സീറ്റ് രാജിവച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ ബട്ടാണ് ബിജെപിക്ക് വേണ്ടി മല്‍സരിച്ച് വിജയിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി. 

Tags:    

Similar News