'ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചതിന് പിന്നില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമെന്ന ഭയം'; ഗ്രീഷ്മയുടെ മൊഴി

അതേസമയം, ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാരോണിന്റെ രക്ഷിതാക്കള്‍. വിവാഹം നടന്നെന്ന് ഷാരോണ്‍ പറയുന്ന വീഡിയോ അടക്കം പുറത്ത് വിടുകയും ചെയ്തു.

Update: 2022-10-31 14:34 GMT

തിരുവനന്തപുരം: സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമെന്ന ഭയം കൊണ്ടാണ് ഷാരോണിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗ്രീഷ്മയുടെ മൊഴി. അതേസമയം, ഗ്രീഷ്മക്ക് മാത്രമല്ല വീട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാരോണിന്റെ രക്ഷിതാക്കള്‍. വിവാഹം നടന്നെന്ന് ഷാരോണ്‍ പറയുന്ന വീഡിയോ അടക്കം പുറത്ത് വിടുകയും ചെയ്തു.

ഷാരോണുമായി പ്രണയത്തിലായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചിട്ടുണ്ട്. വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചു. വിവാഹം നിശ്ചയിച്ച ശേഷമാണ് നിര്‍ബന്ധിച്ച് പള്ളിയില്‍ കൊണ്ടുപോയി സിന്ദൂരം തൊട്ടത്. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്വകാര്യ ഫോട്ടോയും വീഡിയോയും അടക്കം ഷാരോണിന്റെ ഫോണിലുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിട്ടും അത് തിരിച്ച് നല്‍കാന്‍ തയ്യാറായില്ല. പ്രതിശ്രുത വരന് ഇതെല്ലാം കൈമാറുമെന്ന് പേടിയുമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തെ കുറിച്ച് ആലോചിച്ചതും ആസൂത്രണം ചെയ്കതും. വിഷംകൊടുത്ത ശേഷം പൊലീസ് അന്വേഷണത്തെ എങ്ങനെ വഴിതിരിക്കാം എന്നതടക്കം വിവരങ്ങള്‍ ഗൂഗിളില്‍ പരതിയിരുന്നു. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു, അവിടെ നിന്ന് അമ്മവന്‍ കുപ്പിയെടുത്ത് മറ്റെവിടേയോ കൊണ്ടിട്ടെന്നാണ് ഗ്രീഷ്മ പോലിസിനോട് പറഞ്ഞത്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസിലേക്ക് വിളിപ്പിച്ചാണ് ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും അക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. ഇങ്ങനൊരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഗ്രീഷ്മ ഒറ്റക്ക് ശ്രമിച്ചാല്‍ നടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഷാരോണിന്റെ കുടുംബം. വീട്ടിലേക്ക് വിളിച്ച് വരുത്തിയതിലടക്കം കുടുംബാംഗങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതിന്റെ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും മൊഴി നല്‍കിയ ശേഷം ഷാരോണിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. വിഷം കഴിച്ച് ഛര്‍ദ്ദിച്ച ദിവസം ഷാരോണ്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അടക്കം ശേഖരിച്ച് പോലിസ് ഫോറന്‍സിക് പരിശധനയ്ക്ക് അയക്കും.

Tags:    

Similar News